തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തില്‍ താന്‍ പങ്കെടുത്തില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. കേന്ദ്രമന്ത്രി പങ്കെടുത്തെന്നും പ്രതികരിച്ചില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ ഖണ്ഡിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. യോഗത്തെക്കുറിച്ച് തനിക്ക് കൃത്യമായ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും വി.മുരളീധരന് ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിഡിയോ കോണ്‍ഫറന്‍സ് ലിങ്കില്‍ കയറാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കില്‍ കേന്ദ്രത്തിന്റെ പ്രതികരണം അറിയിച്ചേനെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം യോഗത്തില്‍ വി.മുരളീധരന് പങ്കെടുത്തിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. യോഗത്തില്‍ കേന്ദ്രമന്ത്രി മൗനം പാലിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ യോഗം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം മടങ്ങിപ്പോകുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറയുന്നു.
യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം അറിയാമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനിടെ, മുഖ്യമന്ത്രി വിളിച്ച യോഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നാണ് പ്രതിപക്ഷ എം.പിമാരും എം.എല്‍.എമാരും ആരോപിക്കുന്നത്.
Discussion about this post