തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാൾ ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ സുഹൃത്തായ സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് വിവരം. പ്രതിയ്ക്കായി തിരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരം കട്ടച്ചിക്കുഴിയിൽ വാടകക്ക് താമസിക്കുന്നയാളാണ് ശ്യാം. ശ്യാമും സതിയും തമ്മിൽ ഒരുമിച്ചുള്ള മദ്യപാനവും വാക്കുതർക്കവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടതോടെ പ്രശ്നങ്ങൾ കുറവായിരുന്നു. വീണ്ടും മദ്യശാലകൾ തുറന്നതോടെ ഇവർ മദ്യപാനം പുനരാരംഭിച്ചു. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
പ്രദേശത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കേറ്റ പരിക്ക് മാരകമായിരുന്നതിനാൽ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post