മുംബൈ: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്ന് മുംബൈയിൽ വൻ ജനക്കൂട്ടം. കൊവിഡ് രോഗബാധയിൽ നിന്ന് മോചിതനായി സ്വവസതിയിലെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ സ്വാഗതം ചെയ്യാനാണ് പാർട്ടി പ്രവർത്തകർ നിയന്ത്രണങ്ങൾ മറികടന്ന് കൂട്ടം കൂടിയത്. ഡ്രംസ് വായിച്ചും പടക്കം പൊട്ടിച്ചും കരഘോഷം മുഴക്കിയുമാണ് ചന്ദ്രകാന്തിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വിവാദമാകുകയായിരുന്നു.
സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം കോൺഗ്രസ്സ് പ്രവർത്തകർ അവഗണിച്ചു എന്നത് ഗൗരവതരമായ കാര്യമാണ്. രാജ്യത്ത് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇടമാണ് മുംബൈ. ശനിയാഴ്ച മാത്രം 2940 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത് 65,168 കേസുകളാണ്. ലോക്ക്ഡൗണ്‍ സംബന്ധിച്ച ഇളവുകള്‍ സംസ്ഥാനത്ത് നടപ്പാക്കുമെങ്കിലും മുംബൈയില്‍ നിലവില്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ അറിയിച്ചിരുന്നു.
ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചുവെങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം കേന്ദ്രവും ആരോഗ്യപ്രവര്‍ത്തകരും ആവര്‍ത്തിച്ചുകൊണ്ടിരിക്കവെ സാമൂഹിക അകലം ഉറപ്പുവരുത്താതെയുള്ള ഇത്തരം നടപടികള്‍ നേതാക്കളുടെ ഭാഗത്ത് നിന്നുതന്നെയുണ്ടാകുന്നത് വലിയ വിമർശങ്ങൾക്കാണ് വഴി വെക്കുന്നത്.
Discussion about this post