ഡൽഹി: ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസ് തയ്യാറെടുക്കുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈനും ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ 53 പേരുടെ മരണത്തിനടയാക്കുകയും ഇരുന്നൂറ്റിയൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിൽ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നു. സാക്ഷിപ്പട്ടികയിൽ അൻപതോളം പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.
താഹിർ ഹുസൈന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നും കല്ലുകളും പാറക്കഷണങ്ങളും പെട്രോൾ ബോംബുകളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. ഫെബ്രുവരിയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന മറ്റൊരു കലാപക്കേസിൽ നിലവിൽ യുഎപിഎ പ്രകാരം വിചാരണ നേരിടുകയാണ് ഇയാൾ. ജെ എൻ യു നേതാവ് ഉമർ ഖാലിദും രണ്ട് ജാമിയ മിലിയ വിദ്യാർത്ഥികളും എഫ് ഐ ആറിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകത്തിലും താഹിർ ഹുസൈൻ കുറ്റാരോപിതനാണ്.
Discussion about this post