ഡല്‍ഹി: ചാരപ്രവർത്തനത്തിന് പിടിയിലായ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ വ്യാജപേരുകളില്‍ പല ഉന്നത ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ആബിദ് ഹുസൈന്‍, താഹിര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചാരവൃത്തിക്ക് പിടിയിലായ ആബിദ് രാജ്യത്തെ ഉന്നതപദവികളില്‍ ജോലി ചെയ്യുന്ന പലരുമായും സമ്പര്‍ക്കത്തിലേര്‍പ്പിട്ടുണ്ട്.
ഇയാള്‍ ഗൗതം എന്ന വ്യാജപേരിലായിരുന്നു ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത്. ഉന്നതരുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്നതിനായി ജേണലിസ്റ്റിന്റെ സഹോദരന്‍ എന്ന രീതിയിലാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ജേണലിസ്റ്റിന്റെ സഹോദരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആബിദ് റെയില്‍വേയില്‍ നടത്തിയ പുതിയ നിയമനങ്ങള്‍, യാത്ര സമയം തുടങ്ങിയ കാര്യങ്ങള്‍ അധികൃതരില്‍ നിന്നും മനസ്സിലാക്കിയിരുന്നു. വിവരം നല്‍കിയാല്‍ പണം നല്‍കാമെന്ന് ഇയാള്‍ പലരോടും വാഗ്ദാനം ചെയ്തിട്ടുണ്ട്. തീവണ്ടികളിലൂടെയുള്ള സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും ചലനങ്ങള്‍ ഇരുവരും നിരീക്ഷിക്കാറുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതിര്‍ത്തിയിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ കരസ്ഥമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്. തീവണ്ടികള്‍ വഴിയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെയും സൈനിക ഉപകരണങ്ങളുടെയും നീക്കം സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ എത്രയും വേഗം കൈക്കലാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനിടെയാണ് ഇവരെ പിടികൂടിയത് എന്നും അന്വേഷണ സംഘം പറഞ്ഞു.
Discussion about this post