ഡൽഹി: ഇന്ത്യ- ചൈന സൈനിക ചർച്ചകൾ ഇന്നും തുടരും. ഗൽവാൻ അതിർത്തിയിൽ വെച്ചാണ് ഇരുസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തുക. സംഘർഷത്തിൽ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും.
ഗൽവാൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജർ ജനറൽമാർ കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ ധാരണ പ്രകാരമാണിത്. ഇന്നലെ നടന്ന ചർച്ചയിൽ നേരിയ പുരോഗതി ഉണ്ടെന്നും ഇന്ത്യൻ സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ഭാഗം കേൾക്കാനും ചർച്ചകൾ തുടരാനുള്ള സന്നദ്ധതയും ചൈന പ്രകടിപ്പിച്ചു. എന്നാൽ സ്ഥിതിഗതിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
അതിർത്തിയിലെ തർക്ക മേഖലയിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കണമെന്നും ടെൻറുകൾ മാറ്റണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. ചൈന സ്വന്തം അതിർത്തിയിൽ അവരുടെ പ്രവർത്തനങ്ങൾ ഒതുക്കി നിർത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് സൈനിക വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയുടെ ഒറ്റ സൈനികനെയും സംഘർഷത്തിനിടെ കാണാതായിട്ടില്ലെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 18 പേർ കാശ്മരിലെ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും ബാക്കി 58 പേർ വിവിധ ആശുപത്രികളിൽ ഉണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.
നേരത്തെ സംഘർഷത്തിൽ 10 ഇന്ത്യൻ സൈനികരെ കാണാതായെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
അതേസമയം ജൂൺ 23ന് നടക്കുന്ന റഷ്യ ഇന്ത്യ – ചൈന ആർ.ഐ.സി ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Discussion about this post