പൊളിറ്റിക്കൽ സിസ്റ്റം, അഥവാ രാഷ്ട്രീയ വ്യവസ്ഥിതിയ്ക്ക് ഒരു ഉദാഹരണം പറയാൻ പറഞ്ഞാൽ ലോകത്തിൽ ഏറ്റവും മികച്ച ഉദാഹരണമാണ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന.ചൈന ഇഷ്ടമുള്ളത് ചെയ്യും, ആ ചെയ്ത പ്രവർത്തികളെ വെള്ളപൂശി, സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളുമായി സാദൃശ്യം വരുത്തി പൊതുജന സമക്ഷം അവതരിപ്പിക്കാൻ മീഡിയയെ വിലയ്ക്കെടുക്കും.സ്വന്തം രാഷ്ട്രത്തിനകത്തെ കാര്യമാണെങ്കിൽ, സർക്കാർ തന്നെ മാധ്യമത്തിലെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കും. അങ്ങനെ, അവരുടെ പ്രവർത്തികളെ ജനങ്ങളുടെ മുന്നിൽ ഏതു രീതിയിൽ അവതരിപ്പിക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ ആഗ്രഹിക്കുന്നോ ആ രീതിയിൽ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കും.
ചൈനീസ് സർക്കാരിന്റെ താല്പര്യങ്ങൾ കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന ഒരു പ്രോപ്പഗാൻഡ ടൂൾ മാത്രമാണ് സകല ചൈനീസ് മാധ്യമങ്ങളും.ഗ്ലോബൽ ടൈംസ് എന്ന ചൈനീസ് മാധ്യമം, സർക്കാരിനെ വെളുപ്പിക്കുന്നതിൽ പ്രശസ്തമായ നമ്മുടെയൊരു ഇടതുപക്ഷ പത്രത്തിന്റെ പിതാവായി വരും.ചൈനയുടെ അന്താരാഷ്ട്ര മുഖമായി വർത്തിക്കുന്ന സിൻഹ്വ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോർ കമ്മിറ്റി രുചിച്ചു നോക്കാത്ത ഒറ്റ വാക്കു പോലും അച്ചടിക്കില്ല, പ്രസിദ്ധീകരിക്കില്ല. കാരണം,സിൻഹ്വയുടെ പ്രസിഡന്റ്, ചൈനയുടെ പരമാധികാരികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗങ്ങളിൽ ഒരാളാണ്.അങ്ങനെയുള്ള ചൈനയെ തുറന്നു കാണിക്കുകയെന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.കാരണം, ലോകമെങ്ങും പെയിന്റിങ് തൊഴിലാളികളുള്ള ചൈന, അവരുടെ എല്ലാ പ്രവർത്തികളെയും ‘ഇൻഫർമേഷൻ വാർ’ വഴി ന്യായീകരിക്കും.എന്നാൽ,പലപ്പോഴും ചൈനയ്ക്ക് മുഖമടച്ചുള്ള തിരിച്ചടികളും കിട്ടിയിട്ടുണ്ട്.
ഒരിക്കലുണ്ടായ കഥ പറയാം.ഇന്ത്യ-ചൈന യുദ്ധം കഴിഞ്ഞിരിക്കുന്ന ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ മധ്യത്തിലാണ് സംഭവം. നെഹ്‌റുവിന്റെയും ശിങ്കിടികളുടെയും നിസ്തുലമായ നയതന്ത്ര ചാരുത മൂലം ചൈനക്കാർ തന്ന മുട്ടൻ പണിയിൽ ഇന്ത്യൻ ജനത ഒന്നടങ്കം കിളി പോയിരിക്കുന്ന കാലം.എന്തെങ്കിലുമൊരു മുട്ട് ന്യായം പറഞ്ഞു ചൈന സൈനിക നീക്കം ആരംഭിക്കും, കുറെ ഇന്ത്യൻ പട്ടാളക്കാരെ കൊല്ലും, “അതിർത്തിയിൽ സംഘർഷം 5 ഇന്ത്യൻ ജവാൻമാർ മരിച്ചു” എന്നൊരു തലക്കെട്ടിലൊതുങ്ങുന്ന വാർത്തയോടെ ഇന്ത്യൻ ജനത അതങ്ങ് മറക്കും. ഇതായിരുന്നു അക്കാലത്തെ സ്ഥിരം പരിപാടി.
1965-ൽ, ഓഗസ്റ്റ്- സെപ്റ്റംബർ കാലഘട്ടത്തിൽ, ഇന്ത്യക്കെതിരെ ചൈന ഗുരുതരമായ ഒരു ആരോപണം നടത്തി.ഇന്ത്യൻ സൈനികർ , ചൈനയുടെ ചെമ്മരിയാടുകളെയും യാക്കുകളെയും മോഷ്ടിച്ചു എന്നതായിരുന്നു ആരോപണം.പതിവു പോലെ, പേരിനൊരു കാരണം മാത്രമായിരുന്നു അത്. ചൈനക്കാരുടെ യഥാർത്ഥ ലക്ഷ്യം വേറൊന്നായിരുന്നു. സിക്കിം പിടിച്ചെടുക്കുക..! സിക്കിം കയ്യിലായാൽ, സാവധാനം സിലിഗുരി ഇടനാഴി പിടിക്കാം.ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴി പിടിച്ചാൽ, വടക്കുകിഴക്കൻ ഇന്ത്യയുടെ എട്ട് സംസ്ഥാനങ്ങൾ മുഴുവൻ തങ്ങളുടെ കയ്യിൽ ഇരിക്കുമെന്നായിരിന്നു ചൈനയുടെ കണക്കു കൂട്ടൽ.ഇന്ത്യൻ സൈനികരുടെ വീര്യം കെടുത്താൻ വേണ്ടി ഇടയ്ക്കിടയ്ക്ക് “1962 ഇനിയുമാവർത്തിക്കും” ഓർമ്മയുണ്ടാവണമെന്നും ചൈന ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
അങ്ങനെ, ഇന്ത്യൻ പട്ടാളക്കാർ ചൈനയുടെ 800 ചെമ്മരിയാടുകളെയും 59 യാക്കുകളെയും മോഷ്ടിച്ചു എന്നാരോപിച്ച് ചൈന ഇന്ത്യൻ സർക്കാരിന് കത്തെഴുതി.സ്വാഭാവികമായിട്ടും, ചെയ്യാത്ത കാര്യം ഇന്ത്യ നിഷേധിക്കും, അപ്പോൾ സൈനിക മുന്നേറ്റം നടത്താമെന്നായിരുന്നു ചൈനയുടെ കണക്കുകൂട്ടൽ. ഉദ്ദേശിച്ച പോലെ തന്നെ, ഇക്കാര്യം നിഷേധിച്ചു കൊണ്ട് ഇന്ത്യൻ സർക്കാർ മറുപടി അയച്ചു.ചൈന ആക്രമണ ഭീഷണി മുഴക്കി.അനുനയപൂർവ്വം,ചൈനയെ പ്രകോപിപ്പിക്കാതെയുള്ള നിലപാടാണ് അന്ന് ഇന്ത്യ ഭരിക്കുന്ന കോൺഗ്രസ് എടുത്തത്.എന്നാൽ, കോൺഗ്രസ്സുകാരെ പോലെ ക്ഷമിക്കാൻ താല്പര്യമില്ലാത്ത ചില നേതാക്കളും അന്നുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം, 800 ആടുകളുടെ വൻകൂട്ടം ഡൽഹി തെരുവിലൂടെ നടന്നു നീങ്ങുന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.അവയെ തെളിച്ചു കൊണ്ട് 40 വയസ്സ് തോന്നിക്കുന്ന ഒരാളും കൂടെയുണ്ടായിരുന്നു.ആടുകളുടെ കഴുത്തിൽ ” എന്നെ ഭക്ഷിക്കൂ, പകരം ലോകത്തെ രക്ഷിക്കൂ” എന്നെഴുതിയ പ്ലക്കാർഡുകൾ കെട്ടിത്തൂക്കിയിരുന്നു.ഡൽഹിയിലെ ചാണക്യപുരി ലക്ഷ്യമാക്കി ആ വലിയ ആട്ടിൻകൂട്ടം സാവധാനം നീങ്ങി.ജനക്കൂട്ടം നോക്കി നിൽക്കെ, “800 എണ്ണമുണ്ട്, പരാതി തീരട്ടെ”എന്നു പറഞ്ഞ് അയാൾ ആടുകളെ ചൈനീസ് എംബസിയ്ക്കകത്തേയ്ക്ക് ഓടിച്ചു കയറ്റി. കരഞ്ഞു കൊണ്ട് അകത്തു കയറിയ ആടുകൾ എംബസി വളപ്പിൽ തേരാപാരാ ഓടി നടന്നു.അപ്പോഴേക്കും സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിടയനെ കസ്റ്റഡിയിലെടുത്തു നീക്കി.
ചൈനയുടെ മുഖത്തേറ്റ അടിയായിരുന്നു ഈ നടപടി.അമേരിക്കയിലേയും സോവിയറ്റ് യൂണിയനിലേയുമടക്കം പത്രങ്ങൾ വെണ്ടയ്ക്ക അക്ഷരത്തിൽ ചൈനയെ കളിയാക്കി വാർത്ത കൊടുത്തു.സംഭവത്തിൽ ചൈനയുടെ പ്രതിനിധി ഇന്ത്യയോട് കനത്ത പ്രതിഷേധമറിയിച്ചു.ഗവൺമെന്റ് ഒത്താശയോടെയാണ് ചൈനയെ അപമാനിക്കാനുള്ള ആ നീക്കം നടന്നതെന്നാണ് ചൈനീസ് സർക്കാർ പറഞ്ഞത്.”ആരോ ആടുകളെ കൊണ്ടു വന്നു കൊടുത്തു.അത് ശരിയാണ്.പക്ഷേ, ഇന്ത്യൻ സർക്കാരിന് ഇതിലൊന്നും ചെയ്യാനില്ല, കാരണം, ഇത് സമാധാനപരമായി നടന്ന ജനങ്ങളുടെ പ്രക്ഷോഭമാണ്” എന്നായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി ഭരിച്ചിരുന്ന ഇന്ത്യൻ സർക്കാരിന്റെ പ്രതികരണം.
അന്ന് ചൈനയ്ക്കെതിരെ ആടുകളെ നയിച്ച, പിൽക്കാലത്ത് പാകിസ്ഥാനെതിരെ സൈന്യത്തെ നയിച്ച ആ ആട്ടിടയന്റെ പേരാണ് #അടൽ_ബിഹാരി_വാജ്പേയ്.
Discussion about this post