കമ്യൂണിസ്റ്റ് വഞ്ചനയുടെ നൂറു കുറിപ്പുകൾ. മൂന്നാം ഭാഗം
Column: അഭിലാഷ് കടമ്പാടൻ
പോസ്റ്റ് – 3
1952 ജൂൺ 10
ഒന്നാമത്തെ കേന്ദ്ര ബജറ്റ്. ലോക്സഭയുടെ ഒന്നാമത്തെ സെഷനിൽ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള ധനാഭ്യർത്ഥന ചർച്ചകൾ നടക്കുകയാണ്. ആ ചർച്ചയിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ സേവനമനുഷ്ഠിച്ച മുതിർന്ന ഓഫീസർമാർ മുതൽ സൈനിക സേവനം ജീവിതത്തിന്റെ ഭാഗമായിരുന്ന പലരും ഭാഗഭാക്കായി. അവരെല്ലാം അപ്പോൾ ഇന്ത്യൻ പാർലമെന്റിലേക്ക് ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. 1948ൽ പാകിസ്ഥാൻ കശ്മീർ ആക്രമിച്ച് ഗിൽജിത്തും ബാൽട്ടിസ്ഥാനും കയ്യേറിയിരുന്നു. 1951ൽ ചൈന ഇന്ത്യയുമായുള്ള ബഫർ സ്റ്റെയ്റ്റ് ആയ വിശാലമായ ടിബറ്റ് കയ്യേറി ഇന്ത്യയുമായി അതിരുണ്ടാക്കി. ‘സാമ്രാജ്യത്വത്തിനെതിരെ’ പടപൊരുതാൻ ടിബറ്റിൽ ചൈന സ്വന്തമായ ഭരണകൂടമുണ്ടാക്കി. ഒരു ടിബറ്റൻ വംശജനെ ചെയർമാനാക്കി നിശ്ചയിക്കുകയും ടിബറ്റനല്ലാതെ ഒരു കമ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ പാവയാക്കി തങ്ങളുടെ അജണ്ട നടപ്പാക്കുകയും ചെയ്തു തുടങ്ങിയത് അന്നുമുതലാണ്.
ഈ സാഹചര്യത്തിലാണ് പാർലമെന്റ് ഇങ്ങനെയുള്ള ചർച്ചകൾക്ക് വേദിയാകുന്നത്. മലയാളി ആയ ഒരു നമ്പ്യാരെണീറ്റു. ചൈനീസ് മാതൃകയിൽ ഇന്ത്യൻ സേനയെ റീസ്ട്രക്ച്ചർ ചെയ്യണം എന്നായിരുന്നു. സൈനികരെ വയലിൽ വിളവിറക്കാനും പൂട്ടാനും കൊയ്യാനും അയച്ച് കൂടുതൽ ‘ക്രിയാത്മകമായ’ പ്രവർത്തനങ്ങൾക്കുപയോഗിക്കണം എന്നായിരുന്നു പ്രതിരോധ വകുപ്പിനുള്ള ഉപദേശം. അങ്ങ് ചൈനയിൽ അങ്ങനെയാണത്രെ. തന്റെ ചൈനീസ് സന്ദർശനത്തിൽ താനതു നേരിട്ട് കണ്ടിട്ടുണ്ട് എന്നൊരു താമ്രപത്രവും നൽകി ടിയാൻ. അന്ന് എ കെ ഗോപാലൻ നമ്പ്യാർ ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവാണ്.
നേതാജിയുടെ ഐഎൻഎയിലെ മേജർ ജനറൽ ആയിരുന്ന ബോൻസ്ലെ ആയിരുന്നു 2,100 മൈൽ കരയിലും 2500 മൈൽ കടലിലും അതിർത്തി കാക്കേണ്ട പട്ടാളക്കാരെ വയലിലേക്ക് വിളകൊയ്യാൻ പറഞ്ഞു വിടുന്നത് ശുദ്ധ വിഡ്ഢിത്തമാണ് എന്ന് എകെജിക്ക് മറുപടി കൊടുത്തത്. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ മിലിറ്ററി ബ്യൂറോയുടെ കമാൻഡറും പിന്നീട് ആസാദ് ഹിന്ദ് ഫൗജിന്റെ ചീഫ് ഓഫ് സ്റ്റാഫും ആയിരുന്നു അദ്ദേഹം. ഒരു രൂപയ്ക്ക് ഒരു കർഷകന് ചെയ്യാൻ കഴിയുന്ന പണി മൂന്നു രൂപയ്ക്ക് സൈനികരെ ഉപയോഗിച്ചു ചെയ്യിക്കുന്ന മണ്ടൻ സാമ്പത്തിക ശാസ്ത്രത്തെ പുള്ളി കണക്കറ്റ് പരിഹസിക്കുകയും ചെയ്തു.
കമ്യൂണിസ്റ്റ് ബെഞ്ചിൽ നിന്നും അടുത്തതായി രേണു ചക്രവർത്തി എഴുന്നേറ്റു. 197 കോടി രൂപയുടെ ഡിഫൻസ് തുക വകയിരുത്തൽ ഇന്ത്യയുടെ ആകെ ബജറ്റിന്റെ 25 ശതമാനം വരുമെന്നും ഇത്രയും തുക ബജറ്റിന് വേണ്ടി ചെലവഴിക്കുന്നത് ‘അനുവദിക്കാനാവില്ല’ എന്നു തന്നെ വാദിച്ചു. റോക്കറ്റയച്ചാൽ പട്ടിണി മാറുമോ എന്ന ക്ളീഷേ ചോദ്യമായിരുന്നു അതെങ്കിൽ ക്ഷമിക്കാമായിരുന്നു നമുക്ക്. പക്ഷെ രേണു ചക്രവർത്തി തന്റെ പ്രസംഗത്തിന്റെ അടുത്ത ഭാഗത്തേയ്ക്ക് കടന്നു.
“ആർക്കെതിരെയാണ് നമ്മൾ ഇത്ര പെട്ടെന്ന് പ്രതിരോധം തീർക്കുന്നത്? നാം പറയുന്നത് എല്ലാ രാജ്യങ്ങളുമായി സൗഹൃദത്തിലാണ് നമ്മൾ പെരുമാറുന്നത് എന്നാണല്ലോ? നമ്മൾ മഹത്തായ സോവിയറ്റ് യൂണിയനുമായും മഹത്തായ ‘ജനകീയ ചൈനയുമായും അതിരുകൾ പങ്കിടുന്നവരാണ് പാകിസ്ഥാനുമായും അങ്ങനെതന്നെ. കാര്യം കാശ്മീരിൽ അതിസങ്കീർണമായ ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കിലും ഇനി പാകിസ്ഥാൻ നമ്മെ ആക്രമിക്കാൻ സാധ്യതയുണ്ടെങ്കിലും 200 കോടി രൂപയോളം പ്രതിരോധ ആവശ്യത്തിന് ചെലവഴിക്കാൻ പാടില്ല.
മാത്രമോ.. ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രതിരോധ നയം ആംഗ്ലോ അമേരിക്കൻ യുദ്ധമുന്നണി മഹത്തായ റഷ്യയ്ക്കും മഹത്തായ ചൈനീസ് റിപ്പബ്ലിക്കിനുമെതിരെ അന്തിമ യുദ്ധത്തിന് തയ്യാറെടുക്കുന്നതിനു വേണ്ടി മാത്രം ആസൂത്രണം ചെയ്യുന്നതാണ് എന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചപ്പോൾ മാത്രമാണ് മറ്റുള്ളവർക്ക് കമ്യൂണിസ്റ്റുകളുടെ പ്രാണവേദനയുടെ കാരണം വ്യക്തമായത്.
തൊട്ടടുത്ത ദിവസം ബീഹാറിൽ നിന്നുള്ള ഡോ.എസ് എൻ ശർമ്മ ഈ വിഷയത്തിൽ സംസാരിക്കാൻ എഴുന്നേറ്റു. സ്റ്റാലിന്റെ പഴയ റെഡ് ആർമിയിലെ സർജൻ. അന്നത്തെ ജർമൻ റഷ്യൻ ചാരന്മാരുടെ ദ്വിഭാഷി. കമ്യൂണിസ്റ്റ് ഫാതർലാന്ഡിന് വേണ്ടി ഇദം പ്രഥമമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാമെന്ന് ഉറപ്പുനല്കിയവർ ഇവിടെ ഇന്ന് നമ്മുടെ ഇടയിൽ ഇരിപ്പുണ്ടെന്നും 1950 ആഗസ്ത് അഞ്ചിന് അവർ ബർലിനിൽ വാക്കു നൽകിയ പ്രകാരമാണ് ഇന്നിവിടെ പ്രവർത്തിക്കുന്നതെന്നും അക്ഷോഭ്യനായി അദ്ദേഹം പറഞ്ഞു വെച്ചു.
“കമ്യൂണിസ്റ്റ് സൈന്യത്തിന്റെ യുദ്ധപ്രവർത്തനങ്ങളിൽ അവർക്കുവേണ്ട നിലമൊരുക്കാനായി പൊതുജനങ്ങളെ പറഞ്ഞു കൂടെ നിർത്തേണ്ടുന്ന ചുമതല കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾക്കുണ്ട്” എന്നു പ്രഖ്യാപിച്ച പ്രമേയത്തിന്റെ ഭാഗം അദ്ദേഹം പാർലമെന്റിൽ അവതരിപ്പിച്ചു. ആക്രമിച്ചു കീഴടക്കാൻ തീരുമാനമെടുത്തവൻ എന്നും സമാധാനത്തിന്റെ പ്രവാചകനായി അവതരിക്കും എന്ന ജർമൻ ജനറലായിരുന്ന ക്ളോസ്വിറ്റ്സിന്റെ ഉദ്ധരണിയെ സഭയ്ക്ക് വേണ്ടി അദ്ദേഹം ഇങ്ങനെ വ്യാഖ്യാനിച്ചു.
ഇന്നിവിടെയിരിക്കുന്ന സമാധാനത്തിന്റെ വെള്ളപ്രാവുകളായി ചമയുന്ന കമ്യൂണിസ്റ്റുകൾ നാളെയുടെ കമ്യൂണിസ്റ്റ് ആക്രമണങ്ങളുടെ കുന്തമുനകളാണ്. കാരണം യുദ്ധമെന്നത് ആക്രമാണോത്സുകമായ രാഷ്ട്രീയത്തിന്റെ തുടർച്ച മാത്രമാണ്. വേലിക്കപ്പുറത്ത് നമ്മുടെ കാണാമറയത്ത് കാത്തു നിൽക്കുന്ന ആർക്കോവേണ്ടി ശബ്ദമുയർത്തുന്നവരെ കരുതിയിരിക്കേണ്ടതുണ്ട്. അദ്ദേഹം ഓർമിപ്പിച്ചു.
എഴുപതു കൊല്ലങ്ങൾക്കിപ്പുറവും ഭാരതത്തിന്റെ കുറ്റങ്ങളാണ് ‘നിഷ്കളങ്കരും മാന്യരുമായ മൈറ്റി ചൈനയെ’ യുദ്ധത്തിന് നിർബന്ധിക്കുന്നത് എന്നെഴുതുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യൻ ഘടകത്തിന്റെ നേതാക്കളുടെ പ്രസ്താവനകൾ നിങ്ങൾക്ക് മുന്നിലുണ്ട്. പൂജനീയ ഗുരുജി ‘ആഭ്യന്തര ഭീഷണിയാണ് ചൈനയ്ക്ക് സ്തുതിപാടുന്ന ഇന്ത്യൻ കമ്യൂണിസം’ എന്നു വിചാരധാരയിൽ എഴുതി വെച്ചത് ദശകങ്ങൾക്ക് മുന്നേയാണ്. ഇന്നും അതെത്ര പ്രസക്തമാണ് എന്നറിയാൻ ചോറിവിടെയും കൂറു വേറെവിടെയും കാണിക്കുന്നതിൽ നിഷ്ണാതരായ വഞ്ചകരെ വിലയിരുത്തേണ്ട താമസം മാത്രമേ നിലവിലുള്ളൂ.
https://www.facebook.com/photo.php?fbid=3488729497821494&set=a.175363192491491&type=3
Discussion about this post