കൊച്ചി: കൊച്ചി നഗരത്തിൽ കൊവിഡ് രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. നിലവിലെ സാഹചര്യത്തിൽ നഗരത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പാക്കും. എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണ്. രോഗലക്ഷണങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്നും ഇത് മറച്ച് വയ്ക്കുന്നത് കാര്യങ്ങൾ ഗുരുതരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമ ലംഘനങ്ങൾ കണ്ടെത്താൻ ജില്ലയിൽ പരിശോധന കർശനമാക്കും. മാസ്ക്ക് ധരിക്കാത്തവർക്ക് എതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ഫയർ ഫോഴ്സിന്‍റെ സഹായത്തോടെ എറണാകുളം ബ്രോഡ് വേ മാർക്കറ്റ് അണുവിമുക്തമാക്കുമെന്നും അനാവശ്യമായി ആളുകൾ മാർക്കറ്റിലെത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post