ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനം നൽകിയ ഞെട്ടലിൽ നിന്ന് ലക്ഷ്യങ്ങൾ വ്യാഖ്യാനിക്കാനാകാതെ ഉഴറി ചൈനീസ് സർക്കാരും സൈന്യവും. എന്നാൽ രാജ്യം സൈനികർക്ക് പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ഈ മിന്നൽ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ചൈനക്ക് നൽകുന്നത്.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും കരസേനാ മേധാവി എം എം നരവാനെക്കും ഒപ്പമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദർശിച്ചത്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെയും പ്രധാനമന്ത്രി സന്ദർശിച്ചു. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്. 11,000 അടി ഉയരത്തിലുള്ള ഏറ്റവും കഠിനമായ ഭൂപ്രദേശമായ നിമുവിലാണ് പ്രധാനമന്ത്രി പിന്നീട് പോയത്.
ലഡാക്കിലെ സേനാവിന്യാസം വിലയിരുത്തിയ പ്രധാനമന്ത്രി കരസേന,വ്യോമസേന,ഐടിബിപി സൈനികരുമായി സംവദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ സേനാ പിന്മാറ്റത്തിന് ചൈന തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ചൈനയുടെ സേനാ പിന്മാറ്റം
കൃത്യമായി നിരീക്ഷിക്കണം എന്ന് ഇന്ത്യ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാ തലവന്മാരുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ പ്രതിരോധമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം ആണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ പിന്നീട് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം മാറ്റിവെച്ചെന്ന് അറിയിക്കുകയും
ചെയ്തു. അപ്പോഴും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രഹസ്യമാക്കി വെക്കുകയായിരുന്നു.
അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാന മേഖലകളിൽ സന്ദർശനം നടത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്ന നരേന്ദ്ര മോദിയുടെ നേതൃപാടവം സൈനികർക്ക് വലിയ ആവേശം നൽകുന്നതാണ്. എന്നാൽ മറുവശത്ത് ചൈനീസ് സർക്കാരും സൈനികരും കനത്ത ആശയക്കുഴപ്പത്തിലാണ്. നാൾക്കുനാൾ ശക്തമായി വരുന്ന ഹോങ്കോംഗ് പ്രക്ഷോഭവും ഉയിഗുർ മുസ്ലീംഗളുടെ മനുഷ്യാവകാശ പ്രശ്നങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നത് ചൈനക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഗാല്വൻ സംഘർഷത്തിൽ പരിക്കേറ്റ പട്ടാളക്കാരുടെ യഥാർത്ഥ വിവരം പോലും ചൈന ഇതുവരെ പുറത്തു വിട്ടിട്ടില്ല.
അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയറിയിച്ച് അമേരിക്കയും ഫ്രാൻസുമടക്കമുള്ള വൻ ശക്തികൾ നേരത്തെ രംഗത്ത് വന്നിരുന്നു. ഹോങ്കോംഗ് അഭയർത്ഥികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായും ചൈനക്ക് പ്രശ്നങ്ങൾ നിലവിലുണ്ട്. ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്കെതിരെ മ്യാന്മറും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് വന്നിരുന്നു.
ലോകരാജ്യങ്ങളുടെ പിന്തുണ അന്താരാഷ്ട്ര സാഹചര്യം ഇന്ത്യക്ക് അനുകൂലമാക്കുമ്പോൾ രാജ്യവും നിങ്ങൾക്കൊപ്പമാണെന്ന് സൈനികർക്ക് ബോധ്യപ്പെടുത്തുകയാണ് മിന്നൽ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. സാഹചര്യം മനസ്സിലാക്കി ഗാല്വനിൽ നിന്ന് പിന്മാറുക എന്ന തീരുമാനം ചൈനയെക്കൊണ്ട് എടുപ്പിക്കാൻ സാധിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന്റെ ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.
ശ്രീലങ്കയെയും പാകിസ്ഥാനെയും നേപ്പാളിനെയും കൂട്ടുപിടിച്ച് അധികകാലം മുന്നോട്ടു പോകാൻ ഇനി സാദ്ധ്യമല്ലെന്ന ബോധ്യമാകാം സംഘർഷം അവസാനിപ്പിക്കാൻ ചൈനയെ പ്രേരിപ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
Discussion about this post