ജമ്മു കാശ്മീർ; ആഗോള നിക്ഷേപ സമ്മേളനം നടത്താൻ തീരുമാനിച്ച് ജമ്മു കാശ്മീർ. ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ എൽ ജി മുർമു മാദ്ധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിൽ സുസ്ഥിര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഉതകുന്ന രീതിയിലുള്ള പദ്ധതികൾ ആഗോള നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു. വാണിജ്യ വ്യവസായ വികസനത്തിന് ഉതകത്തക്ക നിലയിലുള്ള സാമൂഹ്യാന്തരീക്ഷം പ്രദേശത്ത് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമായ വികസിത ജമ്മു കാശ്മീർ പ്രാവർത്തികമാക്കാൻ വേണ്ട സകല നടപടികളും ഉണ്ടാകുമെന്നും ലഫ്റ്റനന്റ് ഗവർണർ മുർമു അറിയിച്ചു.
ഇന്ത്യാ ഗ്ളോബൽ വീക് 2020 ന്റെ വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. “ജമ്മു കാശ്മീരിലെ വികസനത്തെ തടയുന്ന നിയമങ്ങളെല്ലാം എടുത്തുകളഞ്ഞുവെന്നും ലോകം മുഴുവനും നിന്ന് നിക്ഷേപകരെ ജമ്മു കാശ്മീരിലേക്ക് ക്ഷണിക്കുമെന്നും” അദ്ദേഹം പറഞ്ഞു. “അത്യന്താധുനിക വ്യവസായ എസ്റ്റേറ്റുകൾ ഉണ്ടാക്കി സാമ്പത്തികവളർച്ച ത്വരിതപ്പെടുത്താനാണ് പദ്ധതി. 6000 ഏക്കർ കാർഷികാവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി ഇതിനായി നീക്കിവച്ചുകഴിഞ്ഞു. നികുതി ഇളവുകൾ ഉൾപ്പെടെ നിക്ഷേപകർക്ക് ആകർഷകമായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് ഈ വ്യവസായ കേന്ദ്രങ്ങളെ ആധാരമാക്കി ജമ്മു കാശ്മീരിന്റെ വികസനം ഉറപ്പുവരുത്തും”. അദ്ദേഹം അറിയിച്ചു.
ഏഴ് മെഡിക്കൽ കോളേജുകൾ ജമ്മു കാശ്മീരിൽ അനുവദിച്ചുകഴിഞ്ഞു. മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ ഇരട്ടിയാക്കി. വൻ വിപ്ളവമാണ് ജമ്മു കാശ്മീരിൽ ആരോഗ്യരംഗത്ത് ഉണ്ടാകാൻ പോകുന്നത്. സാങ്കേതികപരിശീലന കേന്ദ്രങ്ങളും ഗവണ്മെന്റ് തുടങ്ങിയിട്ടുണ്ട്. നിക്ഷേപകർ പുതിയ ഫാക്ടറികൾ തുറക്കുമ്പോൾ പ്രദേശത്തെ യുവജനങ്ങളെ അവിടെ തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന നിലയിൽ സാങ്കേതിക പരിശീലനവും നടത്തുമെന്ന് ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു. ജമ്മു കാശ്മീരിന്റെ പിന്നോക്കാവസ്ഥ പൂർണ്ണമായും മാറ്റി പ്രദേശത്തെ ഇന്ത്യയിലെത്തന്നെ ഏറ്റവും വികസിത കേന്ദ്രങ്ങളിലൊന്നാക്കിക്കൊണ്ട് ചരിത്രം തിരുത്തിക്കുറിക്കുന്ന വികസന പദ്ധതികളാണ് അവിടെ നടത്താൻ പോകുന്നത്.
Discussion about this post