ന്യൂയോർക്ക് : ഇറാനുമായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായി ഗൾഫ് രാഷ്ട്രങ്ങൾക്കുമേൽ സമ്മർദ്ദവുമായി ട്രംപ്. സൗദി അറേബ്യയും ഖത്തറും ഉൾപ്പെടെയുള്ള പ്രമുഖ അറബ്-മുസ്‌ലിം രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ‘എബ്രഹാം ഉടമ്പടിയിൽ’ ഒപ്പുവെക്കണമെന്ന് നിർബന്ധമായി ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള സമാധാന പ്രക്രിയ ഒരു ‘ചതുരംഗക്കളി’ പോലെ സങ്കീർണ്ണമാണെന്നും ട്രംപ് സൂചിപ്പിച്ചു. യുഎസ് ഇതിനായി വലിയ രീതിയിൽ പരിശ്രമിക്കുന്നുണ്ടെന്നും അതിനാൽ മധ്യസ്ഥതയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ഒരേസമയം എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക മുൻകൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളുടെ ഫലം കാണണമെങ്കിൽ പ്രമുഖ ഗൾഫ് രാജ്യങ്ങൾ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം.
“ഇറാനുമായുള്ള ഈ കരാർ കൂടുതൽ ചരിത്രപ്രാധാന്യമുള്ളതാക്കാൻ ഒപ്പുവെക്കാൻ പോകുന്ന രാജ്യങ്ങൾ തയ്യാറാകണം. ഇതിന് തുടക്കമിടേണ്ടത് സൗദി അറേബ്യയും ഖത്തറുമാണ്. മറ്റുള്ളവർ ഇവരെ പിന്തുടരണം. ഇതിന് വിസമ്മതിക്കുന്നവർക്ക് സദുദ്ദേശ്യമില്ലെന്ന് കരുതേണ്ടിവരും. ഭാവിയിൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും ഈ ഉടമ്പടിയുടെ ഭാഗമായാൽ അതൊരു വലിയ ചരിത്ര നിമിഷമായിരിക്കും,” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് ഒരു പോസ്റ്റിൽ വ്യക്തമാക്കി.










