ഐ.പി.എൽ 2026 സീസണിൽ ദയനീയമായി പരാജയപ്പെട്ട ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിനും മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ. തോൽവിക്ക് ശേഷവും കൃത്രിമ ചിരിയുമായി നടന്ന് സമ്മർദ്ദം മറച്ചുവെക്കാൻ ശ്രമിക്കുന്ന ഇരുവരും മികച്ച ക്യാപ്റ്റൻമാരല്ലെന്ന് സ്റ്റെയ്ൻ തുറന്നടിച്ചു. എ.ബി. ഡിവില്ലിയേഴ്സുമായുള്ള യൂട്യൂബ് ചർച്ചയിലാണ് സ്റ്റെയ്ൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ടീം പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം കാണിക്കേണ്ടതിന് പകരം ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിലെത്തുന്ന രീതി ശരിയല്ലെന്ന് സ്റ്റെയ്ൻ പറഞ്ഞു. സമ്മർദ്ദം ഉള്ളിലൊതുക്കി പുറമെ ചിരിക്കുന്നവർ യഥാർത്ഥത്തിൽ അകത്ത് ദേഷ്യവും നിരാശയുമായി നിൽക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഐ.പി.എല്ലിൽ ഈ രണ്ട് ക്യാപ്റ്റൻമാരും ഒരേ കാര്യമാണ് ചെയ്യുന്നത്. സമ്മർദ്ദം തങ്ങളെ ബാധിക്കുന്നില്ല എന്ന് കാണിക്കാൻ അവർ കൃത്രിമമായി ചിരിക്കുന്നു. പക്ഷേ, അവർ ഉള്ളിൽ കടുത്ത ദേഷ്യത്തിലാണ്. ഒരു നല്ല ക്യാപ്റ്റൻ തന്റെ നിരാശയും ദേഷ്യവും പ്രകടിപ്പിക്കും, ടീമിനോട് മെച്ചപ്പെടാൻ ആവശ്യപ്പെടും. എന്നാൽ മോശം ക്യാപ്റ്റൻമാർ ചിരിക്ക് പിന്നിൽ ഒളിക്കും.”
അടുത്ത തവണ ഞങ്ങൾ തിരിച്ചുവരും’ എന്ന് മാത്രം പറഞ്ഞാൽ പോരാ, ഐ.പി.എൽ പോലുള്ള വലിയ ടൂർണമെന്റിൽ തോൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സ്റ്റെയ്ൻ വ്യക്തമാക്കി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്റ്റൻസിയിൽ മാറ്റം അനിവാര്യമാണെന്ന് സ്റ്റെയ്ൻ ചൂണ്ടിക്കാട്ടി. ചിരിച്ചുകൊണ്ട് ടീമിനെ നയിക്കുന്നതിന് പകരം, ഡ്രസിംഗ് റൂമിൽ കാര്യങ്ങൾ ഗൗരവമായി എടുക്കുന്ന, കളിക്കാരോട് ഉത്തരവാദിത്തം ചോദിക്കാൻ കെൽപ്പുള്ള ഒരു നേതാവിനെയാണ് ലഖ്‌നൗവിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
“കളിക്കാർക്ക് വലിയ തുക പ്രതിഫലം നൽകുന്ന ടീമാണ് ലഖ്‌നൗ. അവിടെ വന്ന് ചിരിച്ചിരുന്ന് അവസാനം അവസാന സ്ഥാനത്ത് (Wooden Spoon) ഫിനിഷ് ചെയ്യുന്നത് ഒട്ടും അംഗീകരിക്കാനാവില്ല,” സ്റ്റെയ്ൻ തുറന്നടിച്ചു. പന്തിന്റെ കീഴിൽ ലഖ്‌നൗ കളിച്ച 28 മത്സരങ്ങളിൽ 10 എണ്ണത്തിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. 18 എണ്ണത്തിൽ ടീം തോറ്റു.










