കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അമ്മ രത്‌ന ദേബ്‌നാഥ്. അധികാരത്തിന്റെ അഹങ്കാരത്തിൽ അവർ ജനങ്ങളുടെയും ഒരു അമ്മയുടെയും കണ്ണീര് കണ്ടില്ല. എനിക്ക് എന്റെ മകളെയാണ് നഷ്ടപ്പെട്ടത്, അതിലും വലുതല്ലല്ലോ മമതയ്ക്ക് കസേര നഷ്ടപ്പെട്ടത് എന്ന് കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ എംഎൽഎ കൂടിയായ രത്‌ന ദേബ്‌നാഥ് വ്യക്തമാക്കി. കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഉത്തരവിട്ട സാഹചര്യത്തിൽ ആയിരുന്നു അവരുടെ പ്രതികരണം.
ആർ.ജി കർ കേസിൽ വിശദമായ അന്വേഷണം ഇപ്പോൾ ആരംഭിച്ചിട്ടുള്ളതിനാൽ മമതയ്ക്ക് കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നും രത്‌ന ദേബ്‌നാഥ് സൂചിപ്പിച്ചു. കേസിൽ സിബിഐ ഈസ്റ്റേൺ സോൺ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം, കൊലപാതകം നടന്ന ദിവസം മുതൽ മൃതദേഹം സംസ്‌കരിച്ചതുവരെയുള്ള മുഴുവൻ സംഭവവികാസങ്ങളും വീണ്ടും അന്വേഷിക്കും. ജൂൺ 25-നകം ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം.
കേസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ അടുത്തിടെ മുഖ്യമന്ത്രി സുവേന്ദു അധികാരി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ, കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ച മുൻ മുഖ്യമന്ത്രി മമത ബാനർജിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎൽഎ കൂടിയായ രത്‌ന ദേബ്‌നാഥ് ശക്തമായി ആവശ്യപ്പെട്ടു. നിയമസഭയ്ക്കുള്ളിലും പുറത്തും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും മകളുടെ നീതിക്കായും തന്റെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.









