ന്യൂഡൽഹി : ഇന്ത്യയുടെ പടിഞ്ഞാറൻ, കിഴക്കൻ അതിർത്തികളിലെ സുരക്ഷാ സജ്ജീകരണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് വിലയിരുത്തും. 4 സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ അമിത് ഷാ നേരിട്ട് സന്ദർശനം നടത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ച ‘സ്മാർട്ട് ബോർഡർ കൺസെപ്റ്റ്’ പദ്ധതി അമിത് ഷാ ഈ സന്ദർശന വേളയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഈ അതിർത്തി സന്ദർശനത്തിനായി മൂന്നാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അതിർത്തി മേഖലകളാണ് ഈ സന്ദർശന പരിപാടിയിൽ അദ്ദേഹം വിലയിരുത്തുക. ഈ അതിർത്തി പര്യടനത്തിന്റെ തുടക്കമായി അദ്ദേഹം മേയ് 25 തിങ്കളാഴ്ച രാത്രിയോടെ രാജസ്ഥാനിലെ ബിക്കാനീറിൽ എത്തിച്ചേരുന്നതാണ്.
അനധികൃത നുഴഞ്ഞുകയറ്റ പാതകൾ കണ്ടെത്താൻ ഒരു ‘ഡെമോഗ്രഫി മിഷനും’ അമിത് ഷാ വൈകാതെ പ്രഖ്യാപിക്കും.
മേയ് 25 – 26 ദിവസങ്ങളിൽ രാജസ്ഥാനിലെ ബിക്കാനീർ, സാഞ്ചു പ്രദേശങ്ങളിലെ ഇന്ത്യ-പാക് അതിർത്തിയിലെ ബിഎസ്എഫ് ഔട്ട്‌പോസ്റ്റ് സന്ദർശനം, ‘പ്രഹരി സമ്മേളനം’, സുരക്ഷാ അവലോകനം എന്നിവയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ളത്. മേയ് 29 മുതൽ ഗുജറാത്തിലെ ഭുജ്, ഹരാമി നള, കച്ച് മേഖലയിലെ സുരക്ഷാ പരിശോധന നടക്കും. തുടർന്ന് ജൂൺ 5 മുതൽ ത്രിപുര സന്ദർശനം ആരംഭിക്കും. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കള്ളക്കടത്തും അനധികൃത നുഴഞ്ഞുകയറ്റവും തടയാനുള്ള നടപടികൾ വിലയിരുത്തൽ യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം പങ്കെടുക്കും. ജൂൺ 15 ന് അമിത് ഷാ പശ്ചിമ ബംഗാൾ അതിർത്തി മേഖലകളിൽ സന്ദർശനം നടത്തും.









