ഭോപ്പാൽ : പതിറ്റാണ്ടുകളായി തർക്കം നിലനിന്നിരുന്ന ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം വാഗ്ദേവിയുടെ (സരസ്വതി) ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രവിധിക്ക് പിന്നാലെ ഭോജ്ശാലയിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്. ക്ഷേത്രത്തിൽ നടന്ന നടന്ന പൂജകളിലും മഹാ ആരതിയിലും അദ്ദേഹം പങ്കെടുത്തു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് മെയ് 15-ന് 242 പേജുകളുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്. പുരാവസ്തു ഗവേഷണ വകുപ്പ് 2024-ൽ സമർപ്പിച്ച ശാസ്ത്രീയ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഈ പ്രഖ്യാപനം.
കോടതി വിധിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് വ്യക്തമാക്കി. ലണ്ടൻ മ്യൂസിയത്തിലുള്ള വാഗ്ദേവിയുടെ (സരസ്വതി ദേവി) യഥാർത്ഥ വിഗ്രഹം തിരികെ ഇന്ത്യയിലെത്തിക്കാൻ സംസ്ഥാന സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ”സത്യം തളരും, എന്നാൽ ഒരിക്കലും തോൽക്കില്ല. അയോധ്യയിലെപ്പോലെ സംസ്ഥാനത്തെ ജനങ്ങൾ സാഹോദര്യത്തിന്റെ ഉത്തമ മാതൃക കാത്തുസൂക്ഷിക്കണം,” എന്ന മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം സൂചിപ്പിച്ചു.
കോടതി വിധിയെ തുടർന്ന്, വെള്ളിയാഴ്ചകളിലെ നമാസ് ഒഴിവാക്കിക്കൊണ്ട് ചരിത്രത്തിലാദ്യമായി ഭോജ്ശാല സമുച്ചയത്തിൽ ഹിന്ദു ഭക്തർക്ക് പൂർണ്ണമായ പ്രാർത്ഥനാ സൗകര്യം ഒരുക്കിയിരുന്നു. വൻ ജനപങ്കാളിത്തത്തോടെയാണ് ഇവിടെ പ്രത്യേക പൂജകളും ‘മഹാ ആരതി’യും നടന്നത്. ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം വിഭാഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി വിധിയെ ബഹുമാനിക്കുന്നുവെങ്കിലും തങ്ങൾ തൃപ്തരല്ലെന്ന് പ്രാദേശിക മുസ്‌ലിം നേതാക്കൾ അറിയിച്ചു.











