ഡൽഹി; 22 ലക്ഷം രൂപയുടെ അത്യന്താധുനിക പിസ്റ്റോളുമായി ഡൽഹിയിൽ ദാവൂദ് ഇബ്രാഹീമിന്റെ വലം കൈയായിരുന്ന അൻവർ താക്കൂർ പോലീസ് പിടിയിലായി. ഡൽഹി സദർ ബസാർ പോലീസ് സ്റ്റേഷനിൽ വച്ച് 1992ൽ ഒരു സാക്ഷിയെ വെടിവച്ചുകൊന്ന കെസിൽ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. പരോളിലിറങ്ങിയപ്പോഴാണ് അത്യന്താധുനിക പിസ്റ്റോളുമായി ഡൽഹിയിൽ വച്ച് വീണ്ടും പിടിയിലാകുന്നത്. മാർച്ചിലാണ് ഇയാൾ പരോലിളിറങ്ങിയത്.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ ഇയാൾ ദാവൂദ് ഇബ്രാഹീമിന്റെ ഡൽഹി ഭാഗത്തെ കൈയ്യാളായിരുന്നു. ഇയാളുടെ അനുജൻ അഷ്‌റഫ് താക്കൂറും ഒരു കൊടും കുറ്റവാളിയും ഗൂണ്ടാത്തലവനുമായിരുന്നു. 2002ൽ മുംബൈ പോലീസുമായുള്ള ഒരു ഏറ്റുമുട്ടലിൽ ഇയാൾ വധിക്കപ്പെട്ടു. അന്വർ താക്കൂറും അഷ്‌റഫ് താക്കൂറും ഡൽഹിയിലെ അധോലോകനേതാവായ ഛേനു ഫയല്വാൻ എന്ന ഇർഷാദിന്റേയും അടുത്തയാളായിരുന്നു.
ഡൽഹിയിലും യമുനാതടത്തിലും ഗൂണ്ടാസംഘങ്ങളുടെ നിയന്ത്രണം ഛേനു ഫയൽവാൻ, അബ്ദുൾ നസിർ എന്നീ അധോലോക ഭീകരരാണ് നടത്തുന്നത്. ഇവരുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളും പതിവാണ്. ഛേനു ഫയൽവാൻ എന്ന ഇർഫാൻ അറസ്റ്റിലായതിനു ശേഷം അധോലോകവിളയാട്ടം അൽപ്പം കുറഞ്ഞിരുന്നതാണ്. ഛേനു ഫയൽവാൻ സംഘത്തെ പുനരുജ്ജീവിപ്പിക്കാൻ പരോളിലിറങ്ങിയ അൻവർ താക്കൂർ ശ്രമിച്ചുവരികയായിരുന്നു. അതിനിടെയാണ് അനധികൃത തോക്കുമായി വീണ്ടും പിടിയിലാകുന്നത്.
പരോൾ ലംഘനത്തോടൊപ്പം കള്ളത്തോക്ക് കൈവശം വച്ചു എന്ന ഈ കേസിൽ കൂടി അകത്തായാൽ ഇനി ഇയാൾക്ക് അടുത്തെങ്ങും പുറം ലോകം കാണാൻ കഴിയില്ല എന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ ഇത്രയും ആധുനികമായ ആയുധങ്ങൾ ഡൽഹിയിലെത്തിച്ചതെന്ന് പോലീസ് അന്വേഷിക്കുമെന്ന് ഡൽഹി പോലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.










Discussion about this post