ദക്ഷിണ ചൈനാ കടലിലുള്ള ചൈനയുടെ അധികാരസ്ഥാപനവും കൈയ്യേറ്റശ്രമവും അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്നും തികഞ്ഞ നിയമവിരുദ്ധതയാണ് ചൈന കാട്ടുന്നതെന്നും അമേരിക്ക പ്രസ്താവിച്ചു.ഈ മേഖലയിലുള്ള അതിർത്തിത്തർക്കങ്ങളിൽ അമേരിക്ക ഇടപെടില്ല എന്ന അമേരിക്കൻ ഭരണകൂടത്തിന്റെ കീഴ്‍വഴക്കത്തിൽ നിന്ന് വിരുദ്ധമായാണ് ഈ അഭിപ്രായം ഇപ്പോൾ അമേരിക്ക അതിശക്തമായി പറഞ്ഞിരിക്കുന്നത്.അമേരിക്കൻ ചൈനീസ് ബന്ധത്തിൽ വലിയൊരു വഴിത്തിരിവായാണ് അന്താരാഷ്ട നിരീക്ഷകർ ഈ അഭിപ്രായത്തെ കാണുന്നത്.
“ഒരു കാര്യം വളരെ വ്യക്തമാക്കാൻ അമേരിക്ക ആഗ്രഹിക്കുകയാണ്.ദക്ഷിണ ചൈനാ കടലിലെ തീരം വീട്ടുള്ള വിഭവങ്ങളിന്മേൽ ചൈനയുടെ അവകാശവാദം തികഞ്ഞ നിയമവിരുദ്ധതയാണ്. ഒപ്പം മറ്റുള്ളവരെ ഭയപ്പെടുത്തി ആ വിഭവങ്ങൾ സ്വന്തമാക്കാനുള്ള സംഘടിത പ്രവർത്തനവും നിയമവിരുദ്ധമാണ്.”അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപിയോ പറഞ്ഞു.
ഇതിനു മുൻപായി തെക്കൻ ചൈനാ സമുദ്രത്തിലെ പാർസൽ ദ്വീപുകളിൽ സൈനികാഭ്യാസം നടത്താനുള്ള ചൈനയുടെ ശ്രമത്തേയും നിയമവിരുദ്ധമായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.സമുദ്ര വ്യാപാരവും പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും അതിർത്തിയുമൊക്കെ നിയന്ത്രിയ്ക്കുന്ന ഐക്യരാഷ്ട്രസഭ നീതിന്യായക്കോടതി, 2016ൽ ദക്ഷിണ ചൈനാ കടലിലെ ഒരു അതിർത്തിത്തർക്കത്തിൽ ഫിലിപ്പൈൻസിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു.ഫിലിപ്പെൻസ്, വിയറ്റ്നാം, ബ്രൂണേയ്, മലേഷ്യ, തായ്‌വാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയെല്ലാം തങ്ങളുടേതാണ് എന്നാണ് ചൈനയുടെ അവകാശവാദം.
അമേരിക്ക ഈ വിഷയത്തിൽ ഇത്രയും ശക്തമായി മുന്നോട്ടു വന്ന സ്ഥിതിയ്ക്ക് ഈ മേഖലയിലെ ചെറു രാജ്യങ്ങൾ ചൈനയ്ക്കെതിരേ അതിശക്തമായി പ്രതികരിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.സ്വന്തം അതിർത്തി രാജ്യങ്ങളുമായെല്ലാം എന്തെങ്കിലും രീതിയിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും മനപ്പൂർവം അഴിച്ചുവിടുന്നത് ആഭ്യന്തരവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണോ അതോ മറ്റെന്തെങ്കിലും നടത്തിയതിന്റെ പുകമറയാണോ എന്നാണ് നിരീക്ഷകർ ആശങ്കപ്പെടുന്നത്.
Discussion about this post