ഇന്ത്യ നിർത്തലാക്കിയ ചരിത്രപ്രസിദ്ധമായ സിന്ധു നദീജല കരാർ (Indus Waters Treaty) പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര ഇടപെടൽ തേടി പാകിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറാണ് പാകിസ്ഥാൻ സന്ദർശിക്കുന്ന കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ കാനഡയുടെ സഹായം പരസ്യമായി അഭ്യർത്ഥിച്ചത്. എന്നാൽ, ഭീകരവാദം പൂർണ്ണമായും അവസാനിപ്പിക്കാതെ യാതൊരുവിധ ചർച്ചകൾക്കോ കരാർ പുനഃസ്ഥാപിക്കുന്നതിനോ സാധ്യതയില്ലെന്ന് ഇന്ത്യ കടുത്ത ഭാഷയിൽ തിരിച്ചടിച്ചു.
ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇസ്ലാമാബാദ് സാമ്പത്തിക സഹായവും പിന്തുണയും നൽകുന്നത് പൂർണ്ണമായി നിർത്തിവെയ്ക്കാതെ കരാർ തിരികെ കൊണ്ടുവരില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭീകരവാദവും ചർച്ചകളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ നൽകുന്നത്. ഭാരതത്തിന്റെ കടുത്ത നിലപാടോടെ വൻ ജലപ്രതിസന്ധിയിലാണ് പാകിസ്ഥാൻ നിലവിൽ അകപ്പെട്ടിരിക്കുന്നത്.
പാകിസ്ഥാൻ ആവർത്തിച്ച് അന്താരാഷ്ട്ര വേദികളിലും വിദേശ രാജ്യങ്ങൾക്ക് മുന്നിലും പരാതിയുമായി ചെല്ലുന്നുണ്ടെങ്കിലും ഭീകരവാദ വിഷയത്തിൽ ഇന്ത്യ ഉറച്ച നിലപാടിലാണ്. ഭാരതത്തിന്റെ പരമാധികാരത്തെയും പൗരന്മാരുടെ സുരക്ഷയെയും മുൻനിർത്തി എടുത്ത തീരുമാനത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഡൽഹിയുടെ കടുത്ത നിലപാട് പാകിസ്ഥാനെ നയതന്ത്രപരമായി കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.












