പാകിസ്താൻ്റെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി എച്ച്‌ഐവി (HIV) രോഗബാധ കുതിച്ചുയരുന്നു. പ്രമുഖ ആശുപത്രികളിലെ അണുബാധ തടയൽ പ്രോട്ടോക്കോളുകളിലെ ഗുരുതര വീഴ്ചകളും സിറിഞ്ചുകളുടെ പുനരുപയോഗവുമാണ് രാജ്യത്ത് എച്ച്‌ഐവി രോഗവ്യാപനം 200 ശതമാനത്തോളം വർദ്ധിക്കാൻ കാരണമായതെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. സിന്ധ് എംപ്ലോയീസ് സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ പ്രവർത്തിക്കുന്ന കറാച്ചിയിലെ കുൽസും ഭായ് വാലിക (KBV) ആശുപത്രി കേന്ദ്രീകരിച്ചാണ് നിലവിൽ രോഗബാധ അതിവേഗം പടർന്നുപിടിക്കുന്നത്.
കെബിവി ആശുപത്രിയിലടക്കം ചികിത്സ തേടിയെത്തിയ 10,500 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 120 പേർക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായി സിന്ധ് തൊഴിൽ മന്ത്രി സയ്യീദ് ഖാനി വെളിപ്പെടുത്തി. ഇതിന് പുറമെ കറാച്ചിയിലെ ലാന്തി പ്രദേശത്ത് നടത്തിയ പ്രത്യേക സാംപിൾ പരിശോധനയിൽ 10 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നിലവിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 130 ആയി ഉയർന്നു. രോഗബാധിതരിൽ ഭൂരിഭാഗവും കെബിവി ആശുപത്രിയിൽ മുൻപ് വിവിധ ചികിത്സകൾക്കായി പ്രവേശിക്കപ്പെട്ടവരാണ്.
കഴിഞ്ഞ വർഷം നവംബറിലാണ് കെബിവി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടികളിൽ എച്ച്‌ഐവി രോഗബാധയുടെ ലക്ഷണങ്ങൾ ആദ്യമായി കണ്ടെത്തിയത്. കുട്ടികളിൽ രോഗം റിപ്പോർട്ട് ചെയ്തതോടെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തുകയും അധികൃതർ അന്വേഷണം നടത്തുകയുമായിരുന്നു. ഡിസ്‌പോസിബിൾ സിറിഞ്ചുകൾ മാറ്റി ഉപയോഗിക്കാതിരിക്കുക, ശരിയായ രീതിയിൽ അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാ വീഴ്ചകളാണ് ഈ വൻ ദുരന്തത്തിന് വഴിവെച്ചത്. രോഗവ്യാപനം കടുത്ത ഭീതി സൃഷ്ടിച്ചിട്ടും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ സാധിക്കാതെ പാക് ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും കൈമലർത്തുകയാണ്.












