തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം. ഓഫിസിൻ്റെ നിയന്ത്രണങ്ങളിൽ പാളിച്ച ഉണ്ടായെന്നും സ്വർണ്ണക്കടത്ത് കേസ് മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് കളങ്കലേൽപ്പിച്ചെന്നുമാണ് വിമർശനം. ശിവശങ്കറിൻ്റെ ഇടപാടുകളെ നിയന്ത്രിക്കാനായില്ലെന്നും സെക്രട്ടറിയേറ്റ് വിമർശിച്ചു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം മുതലെടുക്കാൻ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും സെക്രട്ടറിയേറ്റ് വിമർശിച്ചു. എന്നാൽ സംഭവത്തിൽ ശിവശങ്കറിനെ പഴിപറയുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. ശിവശങ്കറിന് അപ്പുറം കേസിൽ തന്റെ ഓഫീസിലെ മറ്റാർക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പരസ്യമായി മുഖ്യമന്ത്രിയെ ന്യായീകരിക്കുമ്പോഴും നേതാക്കൾക്കിടയിൽ അതൃപ്തി പ്രകടമാണ്. ഓഫീസിന്റെ നിയന്ത്രണം പൂർണ്ണമായി ശിവശങ്കറിലെത്തിയത് വീഴ്ചയായി എന്ന തരത്തിലെ ന്യായീകരണവും സെക്രട്ടറിയേറ്റിൽ ഉയർന്നു. ഏതായാലും സ്വർണ്ണക്കടത്ത് കേസ് പാർട്ടിക്കുള്ളിലെ വിഭാഗീയത ശക്തമാക്കുമെന്ന ആശങ്കയും കണ്ണൂർ നേതാക്കൾക്കിടയിലുണ്ട് എന്നത് വ്യക്തമാണ്.
Discussion about this post