പിതൃക്കളുടെ പരലോക മോക്ഷത്തിനായി പിണ്ഡമൂട്ടുന്ന കർക്കടക വാവ് നാളെ. വ്രതാനുഷ്ഠാനത്താൽ സംശുദ്ധമായ ദേഹവും മനസ്സുമായി ‘ഒരിക്കൽ‘ അനുഷ്ഠിക്കുകയാണ് ഇന്ന് വിശ്വാസികൾ. സസ്യാഹാരവും ഒരു നേരത്തെ അരിയാഹാരവും മാത്രം കഴിച്ചാണ് വിശ്വാസികൾ ഇന്ന് ഒരിക്കൽ എടുക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പ്രമുഖ ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടുകളിൽ കർമ്മിയുടെ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് ഇത്തവണ പിതൃക്കൾക്ക് പിണ്ഡമൂട്ടുന്നത്. മരിച്ച നക്ഷത്രമനുസരിച്ചും തീയതി അനുസരിച്ചു ശ്രാദ്ധമൂട്ടാറുണ്ട്. ഇതിന് സാധിക്കാത്തവർക്ക് കർക്കിടക വാവ് ദിനത്തിൽ അതുനുള്ള അവസരം ലഭ്യമാകുന്നു.
പുലർച്ചെ ആദിത്യന് മുൻപ് ഉണർന്ന് കുളിച്ച് ഈറനോടെ കർമ്മിയുടെ നിർദ്ദേശപ്രകാരം ഭൂമിയിൽ മുട്ടു കുത്തി തർപ്പണ കർമ്മങ്ങൾ നടത്തുന്നു. ശേഷം പിതൃവിനെ സങ്കൽപ്പിച്ച് ബലിക്കാക്കയെ അന്നമൂട്ടുന്നു. കാക്കയെ ഈറൻ കൈകൊട്ടി വിളിച്ചാണ് ബലിച്ചോറ് നൽകുക. ബലിച്ചോറുണ്ട് തൃപ്തിയായി കാക്ക മടങ്ങുമ്പോൾ പരലോകത്തെ പിതൃക്കൾക്ക് സംതൃപ്തിയാകുന്നു എന്നാണ് വിശ്വാസം. ആചാരത്തിനപ്പുറം പ്രകൃതിയെ അറിയുന്ന, അന്നപുണ്യം ജീവജാലങ്ങൾക്ക് നേദിച്ചതിന് ശേഷം മാത്രം സ്വയം ഭക്ഷിക്കുന്ന ഭാരതീയ സംസ്കൃതിയുടെ പൂർത്തീകരണം കൂടിയാണ് കർക്കടക വാവ്.
തിരുവിതാകൂറിലെ ചില പ്രദേശങ്ങളിൽ ഇന്നും നിലനിൽക്കുന്ന ചടങ്ങാണ് വാവൂട്ട്. പുലർച്ചെ തർപ്പണം നടത്തി ബലിക്കാക്കയെ ഊട്ടിയതിന് ശേഷം, ഇഹലോകവാസം വെടിഞ്ഞ പിതൃക്കളെ സങ്കൽപ്പിച്ച് ഉമിക്കരിയും ഈർക്കിലും വെള്ളവും പ്രാതലും തൂശനിലയിൽ ഭസ്മവും ഇളനീരും വെക്കുന്നു. നിലവിളക്കിന് മുന്നിൽ സജ്ജീകരിക്കുന്ന ഈ നേദ്യം പിതൃക്കൾ സ്വീകരിക്കുന്നതായാണ് വിശ്വാസം. വാവൂട്ടിന് ശേഷമേ കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കൂ. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും ഇതേ മാതൃകയിൽ നേദിച്ച ശേഷം മാത്രം ഭക്ഷിക്കുന്നു.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കുളത്തൂപ്പുഴ, മലമേൽ തുടങ്ങിയ ക്ഷേത്രങ്ങളിലെ വാനരന്മാർക്ക് ഭക്ഷണം നൽകുന്ന ചടങ്ങും കർക്കിടക വാവുമായി ബന്ധപ്പെട്ട് നടത്താറുണ്ട്. വീടുകളിൽ തയ്യാറാക്കുന്ന പായസം സഹിതമുള്ള ഭക്ഷണം ശ്രീരാമ മൂർത്തിയുടെ പ്രജകളായ വാനരന്മാർക്ക് അരുമയോടെ ഭക്തിപുരസ്സരം വിളമ്പുന്നു. കൂട്ടത്തോടെ വരുന്ന വാനരന്മാർ ഭക്ഷണം കഴിച്ച് തൃപ്തിയായി മടങ്ങുമ്പോൾ ഏഴ് തലമുറയിലെ പിതൃക്കൾക്ക് മോക്ഷപ്രാപ്തി കൈവരുന്നുവെന്നണ് വിശ്വാസം. പരിണാമ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുന്നതിനും മുൻപേ നിലനിന്നു പോരുന്ന ഇത്തരം ആചാരങ്ങൾ പകർന്നു തരുന്ന സന്ദേശം കാലാതിവർത്തിയായ സഹവർത്തിത്വത്തിന്റേതാണ്. പക്ഷി മൃഗാദികളും ഭൂമിയുടെ അവകാശികളാണെന്നും വിശ്വപ്രകൃതിയിൽ നിന്നും അഭേദ്യമായി യാതൊന്നുമില്ലെന്നുമുള്ള വലിയ സന്ദേശം. ഉപ്പേരിയുണ്ണുന്ന വാനരന്മാരെ നോക്കി നിറകണ്ണുകളോടെ അമ്മമാർ ‘രാമാ..‘ എന്ന് വിളിച്ച് കൈകൂപ്പുമ്പോൾ പുലരുന്നത് തത്വമസിയുടെ സന്ദേശമാണ്.
ഇടിച്ചുകുത്തി മഴ പെയ്യുന്ന കർക്കിടക മാസത്തിലെ ഏറ്റവും വിശുദ്ധമായ പുലരിയാണ് ഹൈന്ദവർക്ക് കറുത്ത വാവ്. കാകനും കുരങ്ങനും നായയും ദൈവമാകുന്ന, സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്ന പരമാത്മാവിന്റെ അംശങ്ങൾ സ്വന്തം ആത്മാംശമായി തിരിച്ചറിയുന്ന അനേകം പുണ്യദിനങ്ങളിൽ ഒന്ന്.
സുനീഷ് വി ശശിധരൻ
Discussion about this post