കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ഫൈസല്‍ ഫരീദിനെ ഇന്നു കേരളത്തിലെത്തിക്കുമെന്നു സൂചന. ദുബായ് പോലീസ് കസ്റ്റഡിയിലുള്ള ഫൈസലിന്റെ ചോദ്യംചെയ്യല്‍ പൂര്ത്തിയായതിനേത്തുടര്ന്ന് മൊഴിയടക്കമുള്ള വിവരങ്ങള്‍ കസ്റ്റംസിനു കൈമാറി.
കേരളത്തില്‍ 2017 മുതലുള്ള സ്വര്‍ണക്കടത്ത് കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ. കസ്റ്റംസിനു കത്ത് നല്കി. നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായാണു മൂന്നുവര്‍ഷത്തെ കേസുകളെല്ലാം അന്വേഷിക്കുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നിലുള്ളവര്‍ക്കു പഴയ കേസുകളുമായും ബന്ധമുണ്ടെന്നാണു കണ്ടെത്തല്‍.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്ന കാലയളവാണു കഴിഞ്ഞ മൂന്നുവര്‍ഷം. ഇതു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ തകര്‍ക്കുന്ന വിഷയമായതിനാല്‍ വിശദമായി അന്വേഷിക്കാനാണ് എന്‍.ഐ.എയ്ക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി, കഴിഞ്ഞ മൂന്നുവര്‍ഷത്തെ മുഴുവന്‍ സ്വര്‍ണക്കടത്ത് കേസുകളിലും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേരളത്തിലെ കസ്റ്റംസ് കമ്മിഷണറോടു കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ചു.
നയതന്ത്ര സ്വര്‍ണക്കടത്തില്‍ പിടിയിലായവര്‍ 2017 മുതല്‍ ഈ രംഗത്തു സജീവമാണെന്നു വെളിപ്പെടുത്തിയിരുന്നു. കോവിഡ് കാലത്തു മാത്രം 300 കിലോഗ്രാം സ്വര്‍ണം കടത്താനാണു ഫൈസല്‍ ഫരീദും കെ.ടി. റമീസും സന്ദീപ് നായരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്. പിടിച്ചെടുത്ത 30 കിലോ ഉള്‍പ്പെടെ 150 കിലോ സ്വര്‍ണം പലപ്പോഴായി നയതന്ത്ര കാര്‍ഗോ വഴി എത്തിച്ചു.
2019-ലെ യു.എ.പി.എ. (ഭേദഗതി) നിയമപ്രകാരം സ്വര്‍ണക്കടത്ത്, വ്യാജ കറന്‍സി കേസുകള്‍ അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരമുണ്ട്. ഒരുകോടി രൂപവരെ മൂല്യമുള്ള കേസുകളില്‍ പിടിയിലായാല്‍ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. ഈ പഴുത് മുതലെടുത്ത് നിര്‍ബാധം സ്വര്‍ണം കടത്തുന്നതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണു പഴയ കേസുകളും അന്വേഷിക്കാനുള്ള എന്‍.ഐ.എ. നീക്കം.
Discussion about this post