ഡല്‍ഹി: ഡോ.കഫീല്‍ ഖാന്റെ ഹർജി ജാമ്യ ഹർജി കേള്‍ക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ശശികാന്ത് ഗുപ്ത കേസില്‍ നിന്നും പിന്മാറി. തുടര്‍ന്ന് പൗരത്വ പ്രക്ഷോഭ പരിപാടിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് ആറുമാസമായി ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ ജാമ്യഹർജി അലഹബാദ് ഹൈകോടതി ഇന്നും പരിഗണിച്ചില്ല. ആഗസ്റ്റ് അഞ്ചിനാണ് ഇനി ഹർജി പരിഗണിക്കുക. നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്.
താന്‍ ഈ കേസില്‍നിന്ന് പിന്‍മാറുന്നതായി ജസ്റ്റിസ് ശശികാന്ത് ഗുപ്ത പറഞ്ഞു. പിന്നാലെ കേസ് ഒരുമാസത്തേക്ക് മാറ്റുന്നതായി കോടതി അറിയിച്ചു. എന്നാല്‍, ജാമ്യഹരജി കേള്‍ക്കുന്നത് നിരന്തരം മാറ്റിവെക്കുന്നത് നീതിതിനിഷേധമാണെന്ന് ബെഞ്ചിലുള്ള മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് മഞ്ജുറാണി ചൗഹാനോട് കഫീലിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
കേസ് ഉടന്‍ പരിഗണിക്കണമെന്നും കക്ഷിക്ക് നീതിലഭ്യമാക്കണമെന്നുമുള്ള ഇദ്ദേഹത്തിന്റെ അപേക്ഷയെ തുടര്‍ന്ന് കേസ് ഒരുമാസത്തേക്ക് മാറ്റാനുള്ള തീരുമാനം റദ്ദാക്കി ആഗസ്റ്റ് അഞ്ചിന് പരിഗണിക്കാമെന്ന് ജഡ്ജി അറിയിച്ചു.
അതേസമയം, അന്ന് പുതിയ ബെഞ്ചായിരിക്കും കേസ് കേള്‍ക്കുക. അത്‌കൊണ്ടുതന്നെ കേസിന്റെ തുടക്കം മുതലുള്ള വാദംകേള്‍ക്കേണ്ടി വരും. ഇത് ജാമ്യം ലഭിക്കുന്നത് ഇനിയും വൈകിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഡോ. കഫീല്‍ ഖാന്‍ അറസ്റ്റിലായത്. ഈ വര്‍ഷം ജനുവരി 29നായിരുന്നു അറസ്റ്റ്. മുംബൈ വിമാനത്താവളത്തില്‍നിന്നാണ് അദ്ദേഹത്തെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) പിടികൂടിയത്.
Discussion about this post