ഇന്ത്യക്കെതിരേ നിരന്തരം ഭീഷണിയുയര്‍ത്തുന്ന ചൈനയ്ക്ക് അതിശക്തമായ താക്കീതുമായി ഇന്ത്യന്‍ നാവികസേന. ചൈനയ്ക്ക് കൃത്യമായ സന്ദേശം നല്‍കിക്കൊണ്ട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക സേനയുടെ ശക്തിപ്രകടനം നടന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലും മലാക്കാ കടലിടുക്കിലുമായി ഇന്ത്യയുടെ ഏതാണ്ട് മുഴുവന്‍ കപ്പലുകളും അന്തര്‍വാഹിനികളും വിമാനങ്ങളും മറ്റ് സംവിധാനങ്ങളും കൂട്ടി യോജിപ്പിച്ച് ലോകത്തെ അമ്പരപ്പിച്ചു കൊണ്ടാണ് നാവികസേനയുടെ ശക്തിപ്രകടനം നടന്നത്.
ഇസ്റ്റേണ്‍ നേവല്‍ കമാന്‍ഡും വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡും സംയുക്തമായാണ് ഈ ശക്തി പ്രകടനം നടത്തിയത്.ചൈനയ്ക്ക് അതിശക്തമായ ഒരു സന്ദേശമാണ് ഇതുമൂലം നല്‍കിയതെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെട്ടു, അപ്രതീക്ഷിതമായായിരുന്നു ഇന്ത്യ ഇങ്ങനെയൊരു നീക്കം നടത്തിയത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യമുറപ്പിക്കാൻ കാലങ്ങളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് ചുറ്റും അയൽ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്വാധീനത്തിലാക്കി നമ്മെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ചൈനയുടെ പ്രധാന രീതി. മ്യാന്മാറിലും ശ്രീലങ്കയിലും ചൈനീസ് നിയന്ത്രണത്തിൽ തുറമുഖങ്ങളുണ്ട്. പാകിസ്ഥാനിലെ ഗ്വാദർ തുറമുഖം ചൈന നേരിട്ട് നടത്തുകയാണ്. ആഫ്രിക്കയിലും ചൈനാ നിയന്ത്രണത്തിൽ തുറമുഖങ്ങളുണ്ട്. ഇവയും ഇവയിലേക്കുള്ള കപ്പൽച്ചാലുകളും വരുതിയിലാക്കി ഇന്ത്യയെ നാവികശേഷി ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുകയായിരുന്നു ചൈനയുടെ ഗൂഢലക്ഷ്യം. എന്നാൽ ഇന്ത്യ അതിനെതിരേ അതിശക്തമായ നടപടികളാണ് എടുത്തത്. ജപ്പാൻ മുതൽ ഇറാൻ വരെയുള്ള രാഷ്ട്രങ്ങളിൽ ചൈനയെ സമ്മർദ്ദത്തിലാക്കാനുള്ള ബന്ധങ്ങൾ ഇന്ത്യ ഉണ്ടാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ ലഡാക്കിൽ നടന്ന ചൈനീസ് അതിക്രമത്തിത്തുടർന്ന് നാവികസേന ചൈനയ്ക്ക് കൃത്യമായ സന്ദേശം നൽകിയിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നാവികസേനയെ ചെറുക്കാൻ ചൈനയ്ക്കാവില്ല എന്ന ശക്തമായ സന്ദേശമാണ് ഇതോടെ ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത്.
80% ചൈനീസ് ചരക്കുഗതാഗതം നടക്കുന്ന മലാക്ക കടലിടുക്ക് നിയന്ത്രിക്കുന്നത് ഇന്ത്യൻ നാവികസേനയാണ്. ലോകത്തെ ചരക്കുഗതാഗതത്തിന്റെ 25ശതമാനവും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. മലാക്ക കടലിടുക്കിലുള്ള ശക്തിപ്രകടനം നടത്തിയതോടെ ആ സന്ദേശവും ഇന്ത്യ ചൈനയ്ക്ക് നൽകുന്നുണ്ട്. ഈ കടലിടുക്ക് നിയന്ത്രിക്കാൻ കഴിയുന്നതുകൊണ്ട് ചൈനയുടെ മുഴുവൻ വാണിജ്യവ്യവസായങ്ങളേയും കഴുത്തു ഞെരിക്കാൻ ഇന്ത്യക്കാവും എന്നാണ് ഫോബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്തത്. ഇന്ത്യ കനിഞ്ഞില്ലെങ്കിൽ ചൈനീസ് കപ്പലുകൾക്ക് മുഴുവൻ അവിടെ നങ്കൂരമിടുക മാത്രമേ കഴിയൂ എന്ന് പ്രതിരോധ വിദഗ്ധനായ എച് ഐ സട്ടൻ എഴുതുന്നു.
ഇന്ത്യയുടെ വിമാനവാഹിനിയായ ഐ എൻ എസ് വിക്രമാദിത്യ, ഇന്ത്യൻ നിർമ്മിതമായ അന്തർവാഹിനി അരിഹന്ത് എന്നിവയും ശക്തിപ്രകടനത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ ചൈന പാകിസ്ഥാനു മുകളിൽ ശക്തമായ സമ്മർദ്ദവുമായി മുന്നോട്ടുപോകാനാണ് സാദ്ധ്യത. ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിക്കാനാകാത്തതു കൊണ്ടാണ് പാകിസ്ഥാന്റെ ഭൂരിഭാഗവും കൈയ്യടക്കി ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന പേരിൽ കരമാർഗ്ഗം ഭൂഖണ്ഡാനന്തര ചരക്കുഗതാഗതത്തിനു ചൈന ശ്രമിക്കുന്നത്.
Discussion about this post