ഡല്‍ഹി : ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനും ശ്രീനഗറിലെ ജയിലില്‍ തടവിലായിരിക്കുന്ന ഭീകരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്‍ഐഎ ചോര്‍ത്തി. ജയിലഴിക്കുള്ളിലുള്ള ഭീകരന്‍ മന്‍സൂര്‍ അഹമ്മദ് വാനിയുമായാണ് സലാഹുദ്ദീന്‍ സംസാരിക്കുന്നത്. ഭീകരര്‍ക്കു വേണ്ടി കേസ് വാദിക്കാന്‍ അഭിഭാഷകനുള്ള പണം എത്തിച്ചു നല്‍കണമെന്നാണ് ആവശ്യം. പ്രമുഖ ദേശീയ മാധ്യമമായ സീ ന്യൂസാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
കേസ് വാദിക്കുന്നതിനായി അഭിഭാഷകനു നല്‍കാന്‍ നാലു ലക്ഷം രൂപ സംഘടിപ്പിച്ചു തരണമെന്നാണ് വാനി, സലാഹുദ്ദീനോട് ആവശ്യപ്പെടുന്നത്. തന്റെ കൂട്ടത്തിലുള്ള ഒന്‍പതുപേരാണ് ജയിലുള്ളതെന്നും ഇവരെ പുറത്തിറക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകനെ വേണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. അതേസമയം, ഇക്കാര്യത്തെക്കുറിച്ചു പരിഭ്രമിക്കേണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സലാഹുദ്ദീന്‍ പറയുന്നുണ്ട്.
ഉത്തരവാദിത്തപ്പെട്ട ആളുമായി താന്‍ സംസാരിച്ചെന്നും പൂര്‍ണമായി അന്വേഷിച്ചെന്നും അവര്‍ക്കു പണം ലഭിച്ചോളുമെന്നും സലാഹുദ്ദീന്‍ അറിയിക്കുന്നു. ഇതു ഞങ്ങളുടെ കടമയാണ്, അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇതു ശ്രദ്ധയില്‍ പെട്ടത്. സന്ദേശങ്ങള്‍ക്കൊപ്പം ഇവരുടെ പേരും നല്‍കിയിട്ടുണ്ട്. ഉത്തരാവാദിത്തപ്പെട്ടയാള്‍ ഇതു പൂര്‍ത്തിയാക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്, ഫോണ്‍ സംഭാഷണത്തില്‍ സലാഹുദ്ദീന്‍ അറിയിച്ചു.
യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ (യുജിസി) ചെയര്‍മാന്‍ കൂടിയായ സലാഹുദ്ദീന്‍, ഇന്ത്യ ഏറ്റവുമധികം തിരയുന്ന 20 ഭീകരരുടെ പട്ടികയില്‍ പെടുന്നയാളാണ്. റെക്കോര്‍ഡ് ചെയ്ത സംഭാഷണം 2014 നവംബര്‍ 28നാണ് ഗുജറാത്ത് ഫൊറന്‍സിക് ലബോറട്ടറി പരിശോധിച്ച് ശബ്ദ സാംപിളുകള്‍ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 19ന് വീണ്ടും ശബ്ദ സാംപിളുകള്‍ പരിശോധിച്ചു. രേഖകള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
Discussion about this post