ആകെ വീഡിയോ കണ്ടിരിക്കുന്നത് മൂന്നുലക്ഷത്തിൽ പരം ആളുകൾ. ലൈക്ക് ചെയ്തിരിക്കുന്നത് നാൽപ്പത്തോരായിരം പേർ. എന്നാൽ ഡിസ്ലൈക്ക് ചെയ്തിരിക്കുന്നവരുടെ എണ്ണം എഴുപത്തി എണ്ണായിരം. നാണക്കേടിന്റെ ഈ കണക്ക് സിപിഎം നേതാവ് എം ബി രാജേഷ് പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ന്യായീകരണ വീഡിയോക്കാണ്.
‘പി എസ് സി നിയമനം- സത്യം പറയുന്ന രേഖകളും കണക്കുകളും‘ എന്ന പേരിൽ എം ബി രാജേഷ് തയ്യാറാക്കിയിരിക്കുന്ന ന്യായീകരണ വീഡിയോയാണ് വഞ്ചിക്കപ്പെട്ട പി എസ് സി ഉദ്യോഗാർത്ഥികൾ വലിച്ചു കീറി ഒട്ടിച്ചിരിക്കുന്നത്. ഡിസ്‌ലൈക്കുകൾക്കൊപ്പം വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ‘എല്ലായിടത്തും പാർട്ടിക്കാരെ തിരുകി കയറ്റിയിട്ട് ന്യായീകരണമായി വന്നിരിക്കുന്നു’,’യൂട്യൂബിൽ ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക് കിട്ടിയ വീഡിയോ ഏതാ… ഒന്ന് ആഞ്ഞു പിടിച്ചാൽ ആ റെക്കോർഡ് തകർക്കാം’, ‘പരീക്ഷയിൽ തോറ്റവൻ റാങ്ക്‌ലിസ്റ്റിൽ ഒന്നാമൻ. ഇലക്ഷനിൽ തോറ്റവൻ ക്യാബിനറ്റ് റാങ്കിൽ, സാധരണക്കാരെ വടിയാക്കരുത്’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
പി എസ് സി ലിസ്റ്റ് ഉണ്ടായിട്ടുപോലും താൽക്കാലിക നിയമനം നടത്തുന്നതിന് സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വിഷയം കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഉദ്യോഗാർത്ഥികൾ ചാനലുകളിൽ ചൂണ്ടിക്കാട്ടുന്ന വസ്തുതകൾക്ക് മറുപടിയില്ലാതെ ഇരുന്നു പോകുന്ന സന്ദർഭങ്ങളെ യൂട്യൂബ് വീഡിയോയിലൂടെ വെള്ളപൂശാനുള്ള ഭരണകക്ഷി നേതാവിന്റെ ശ്രമമാണ് ഉദ്യോഗാർത്ഥികൾ പൊളിച്ചടുക്കി കൈയ്യിൽ കൊടുത്തിരിക്കുന്നത്.
Discussion about this post