ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും ദേശീയ വികാരത്തിന്റെയും പ്രതീകമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്നും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് ജനങ്ങളുടെ കൂട്ടായ നിശ്ചയദാർഢ്യത്തിന്റെ ശക്തിയുടെ പ്രതീകമാണ് ഈ രാമക്ഷേത്രം. ഇത് വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയ് സീതാറാം‘ മന്ത്രം ചൊല്ലി, സദസ്യരോട് അത് ഏറ്റു ചൊല്ലാൻ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗ ആരംഭിച്ചത്. ഈ മന്ത്രം അയോദ്ധ്യയില്‍ മാത്രമല്ല ലോകമെമ്പാടും മുഴങ്ങുകയാണ്. ഈ രാജ്യത്തെ എല്ലാ പൗരന്‍മാരെയും ലോകമെമ്പാടുമുള്ള ഭാരതീയരെയും രാമഭക്തരെയും ഞാന്‍ ഈ നിമിഷത്തില്‍ എന്റെ സന്തോഷം അറിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നാളുകളായി ഒരു കൂടാരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാം ലല്ലയ്ക്കായി ഒരു മഹാക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകളായി തുടരുന്ന ഉടച്ചു വാർക്കലിന്റെ ചരിത്രത്തിന് രാമജന്മഭൂമിയിൽ അന്ത്യം കുറിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമദേവന്റെ കർമ്മം സാർത്ഥകമാക്കാനാണ് താൻ അയോദ്ധ്യയിൽ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
സരയൂ നദിയുടെ തീരത്ത് ആദിത്യ ദേവനെ സാക്ഷിയാക്കി ഇന്ത്യ ഇന്ന് ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടിന് തുടക്കം കുറിക്കുകയാണ്. കന്യാകുമാരി മുതൽ ക്ഷീരഭവാനി വരെ, കോടീശ്വർ മുതൽ കാമാഖ്യ വരെ, ജഗന്നാഥ് മുതൽ കേദാർനാഥ് വരെ, സോമനാഥ് മുതൽ കാശി വരെ, ബോധഗയ മുതൽ സാരാനാഥ് വരെ, അമൃത്സർ മുതൽ പട്ന വരെ, ആൻഡമാൻ മുതൽ അജ്മേർ വരെ, സാമദ് ശിഖർ മുതൽ ശ്രാവണബൽഗോള വരെ, ലക്ഷദ്വീപ് മുതൽ ലേ വരെ ഈ മുഹൂർത്തത്തിന് സാക്ഷിയാവുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post