കൊച്ചി : ഒരു രാജ്യം ഒരു പെൻഷൻ എന്ന പ്രചാരണം രാജ്യത്ത്അ രാജകത്വം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ.വിജയകുമാർ.ഈ മുദ്രാവാക്യം സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടിയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നതായി കണ്ടുവരുന്നു.ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു റേഷൻ കാർഡ്, ഒരു രാജ്യം ഒരു നിയമം ,ഒരു റാങ്ക് ഒരു പെൻഷൻ തുടങ്ങിയ ജനങ്ങൾ നെഞ്ചേറ്റിയ തീരുമാനങ്ങളുടെ തണൽ പറ്റിയാണ് ഈ മുദ്രാവാക്യത്തെയും ഉയർത്തി കൊണ്ടു വരുന്നത്.ഋജു ബുദ്ധികളായ കുറേ ആൾക്കാരേ ആകർഷിക്കാൻ ഈ മുദ്രാവാക്യത്തിന് കഴിഞ്ഞിട്ടുണ്ടാവണം.എല്ലാവർക്കും പെൻഷൻ എന്നതും ഒരു രാജ്യം ഒരു പെൻഷൻ എന്നതിലെ വ്യത്യാസവും കുടിലതയും മനസ്സിലാക്കാത്തവരാണ് പലരും.ഇന്ത്യയിലെ ശക്തവും ഒപ്പം അനിവാര്യവുമായ സിവിൽ സർവ്വീസിനെ അട്ടിമറിക്കാൻ മാത്രമേ ഈ മുദ്രാവാക്യം ഉപകരിക്കുകയുള്ളു.ലോകത്തിലെ ഏറ്റവും ശക്തവും മാതൃകാപരവുമായ ജനാധിപത്യം നിലനില്ക്കുന്നത് ഭാരതത്തിലാണ്.സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിയുമ്പോൾ കൂടുതൽ തിളക്കത്തോടെ ഭാരതത്തിലെ ജനാധിപത്യം തലയുയർത്തി നിൽക്കുന്നു. അതിലേയ്ക്ക് ഇന്ത്യയിലെ സിവിൽ സർവ്വീസും, ജുഡീഷ്യറിയും, സേനയും വലിയ സംഭാവന നൽകിയിട്ടൂണ്ട്.പ്രതിഭകൾ സർക്കാർ സേവനത്തിലേയ്ക്ക് കടന്നു വരുന്നത് അത് നൽകുന്ന അംഗീകാരവും ജീവിത സുരക്ഷിതത്ത്വവും തിരിച്ചറിഞ്ഞിട്ടു കൂടിയാണ്.മരണം വരെ ലഭിക്കുന്ന പെൻഷൻ വലിയൊരാകർഷണം തന്നെയാണ്. യുവജനങ്ങളെ സാവകാശം സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും അകറ്റി നിർത്തി ഭരണകൂടത്തിൽ വിശ്വാസം നഷ്ടപ്പെടുത്തി സാവകാശം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രത്യക്ഷത്തിൽ ആകർഷകമായ ഈ മുദ്രാവാക്യം ഉയർത്തുന്നവരുടെ ലക്ഷ്യം.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പല മാർഗ്ഗവും നോക്കി പരാജയപ്പെട്ടവരാണ് ഇതിന്റെ പിന്നിൽ.2024 ലെ ദേശീയ തിരഞ്ഞെടുപ്പാണ് ഈ മുദ്രാവാക്യത്തിന്റെ പിന്നിൽ കാണാമറയത്തിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ ലക്ഷ്യം.”ഒരു രാജ്യം ഒരു ശമ്പളം, ഒരു രാജ്യം ഒരു വരുമാനം” തുടങ്ങിയ മുദ്രാവാക്യങ്ങൾ എന്താണാവോ ഇവർ ഉയർത്താത്തത്. ഒരു രാജ്യം ഒരു പെൻഷൻ എന്ന ലളിത വേഷം കെട്ടിയ പൂതനയുടെ സൗന്ദര്യത്തിൽ ആരും ഭ്രമിക്കകരുത്. എല്ലാവർക്കും പെൻഷനും സാമൂഹ്യ സുരക്ഷയും നൽകണമെന്നത് ബിഎംഎസ് തുടക്കം മുതൽ ആവശ്യപ്പെട്ട് വരുന്നതാണ്.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ രവീന്ദ്രവർമ്മ അദ്ധ്യക്ഷനായി രൂപീകരിച്ച രണ്ടാം തൊഴിൽ കമ്മീഷന്റെ മുഖ്യമായ ശിപാർശ ഇ.എസ്സ്.ഐ., പി.എഫ്, തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ സംരക്ഷണവലയത്തിൻ കീഴിൽ വരാത്ത അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ബാധകമായ സാമൂഹ്യ സുരക്ഷാ പദ്ധതി ആരംഭിക്കണമെന്നായിരുന്നു.തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ കഴിയാതെ വരുമ്പോൾ ഈ സുരക്ഷാ പദ്ധതിയിൽ നിന്നും പെൻഷൻ ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് അസംഘടിത തൊഴിലാളി ക്ഷേമനിയമം 2008 നിലവിൽ വന്നത്.
ഈ പദ്ധതിയിൽ നിന്നും ആകർഷകമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമ്മർദ്ദം ബിഎംഎസ് നടത്തിവരുകയാണ്. എല്ലാ പൗരജനങ്ങൾക്കും ക്ലിപ്തമായ വരുമാനം ഉറപ്പാക്കണം. ഇതിന് നിയമ നിർമാണം നടത്തണം.മുതിർന്ന പൗര ജനങ്ങൾക്ക് മരണം വരെ ജീവിക്കാൻ ആവശ്യമായ പെൻഷൻ നൽകണം. ഭാരതം ക്ഷേമ രാഷ്ട്രമാവണമെങ്കിൽ മുഴുവൻ പൗരജനങ്ങൾക്കും വരുമാനവും വാർദ്ധക്യകാലത്ത് പെൻഷനും ഉറപ്പാക്കേണ്ടതുണ്ട്. ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം ഇക്കാര്യം നടപ്പിലാക്കിയിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post