ഡൽഹി: പാക് അധിനിവേശ കശ്മീരിലെ ഭീകരക്യമ്പുകൾ നശിപ്പിച്ച് ഇന്ത്യൻ സൈന്യം. പാക് അധിനിവേശ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ ലോഞ്ച്പാഡുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ സേന വലിയ ആക്രമണമാണ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ നശിച്ചതായും നിരവധി ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആവർത്തിച്ചുള്ള വെടിനിർത്തൽ കരാർ ലംഘനം കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്.ഇന്ത്യൻ സൈന്യവും ഇതിന് തക്കതായ മറുപടി നല്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെയുണ്ടാവുന്ന ഈ വെടിനിർത്തൽ ലംഘനത്തിന് കനത്ത തിരിച്ചടി നല്കാനാണ് ഇന്ത്യൻ സൈന്യം തീരുമാനിച്ചത്. പാക് അധിനിവേശ കശ്മീരിലെ ഭീകരരെ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ നീക്കം .
ഇന്ത്യൻ സൈന്യത്തിന്റെ വെടിവയ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ ദിനപത്രമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന ചിത്രങ്ങളിൽ നിന്നും വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. തങ്ദാർ മേഖലയിൽ വെടിനിർത്തൽ ലംഘിച്ച പാക് സൈനികർക്ക് നേരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇതിൽ നിരവധി പാക് സൈനികരും കൊല്ലപ്പട്ടതായാണ് വിവരം.
മുമ്പൊരിക്കലും ഇത്രയും കനത്ത വെടിവയ്പ്പ് ഇന്ത്യ നടത്തിയിട്ടില്ലെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലിന് മോർട്ടാർ, മീഡിയം റേഞ്ച് പീരങ്കികൾ ഉപയോഗിച്ച് ഇന്ത്യ ആക്രമണം നടത്തി എന്നാണ് വ്യക്തമാകുന്നത്. നൌഗം, തങ്ദാർ സെക്ടറിൽ പാകിസ്ഥാൻ ഒരു ദിവസം മുമ്പ് വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇതിൽ കുപ്വാര ജില്ലയിൽ നിന്നുള്ള ആറ് സാധാരണക്കാർക്ക് പരിക്കേറ്റു. ഇതിന് പ്രതികാരമായി സൈന്യം പാക് അധീന കശ്മീരിലെ ലോഞ്ച് പാഡുകൾ ലക്ഷ്യമാക്കി തിരിച്ചടിക്കുകയായിരുന്നു.
നിയന്ത്രണ രേഖയിലുടനീളം മുന്നൂറോളം തീവ്രവാദികൾ നുഴഞ്ഞുകയറാൻ തയ്യാറാണെന്ന് സുരക്ഷാ ഏജൻസികൾ കുറച്ചുനാൾ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉറി, കുപ്വാര, ബന്ദിപോര, കശ്മീർ താഴ്‌വരയിലെ ഗുരസ്, ജമ്മുവിന്റെ സാംബ, രാജൗരി-പൂഞ്ച് എന്നീ അതിർത്തികളിലാണ് ഭീകരർ തമ്പടിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താൻ ഈ തീവ്രവാദികൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഭീകരരുടെ ഈ നീക്കമാണ് ഇന്ത്യ തകർത്തത് എന്നാണ് വിവരം.
Discussion about this post