ജമ്മു കശ്മീർ: ജമ്മുകശ്മീരിലെ പ്രദേശിക ബിജെപി നേതാക്കൾക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം. ഗ്രാമീണ തലത്തിലുള്ള നേതാക്കൾക്ക് നേരെയുണ്ടാകുന്ന ഭീകരാക്രമണം കണക്കിലെടുത്താണ് താഴ്വരയിലെ പാർട്ടി പ്രവർത്തകർക്ക് സുരക്ഷ ഏർപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചത്.
ജമ്മു കശ്മീർ സംസ്ഥാന പ്രസിഡണ്ട് രവീന്ദ്ര റെയ്നയുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. മുൻ ഉപമുഖ്യമന്ത്രിമാരായ നിർമ്മൽ സിംഗ്, കവിന്ദർ ഗുപ്ത, എംപി ജുഗൽ കിഷോർ ശർമ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ പാർട്ടി നേതാക്കൾക്കും താഴ്വരയിലെ പ്രവർത്തകർക്കും നേരെയുള്ള ആക്രമണത്തെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് ബിജെപി നേതാക്കൾ ആണ് കശ്മീരിൽ വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പുൽവാമയിലെ ത്രാലിൽ ഒരു നേതാവിന്റെ വീട് ഗ്രനേഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
താഴ്വരയിലെ പാർട്ടി പ്രവർത്തകർക്കെതിരായ സമീപകാല ആക്രമണങ്ങളിൽ വിശദമായ ചർച്ചയാണ് യോഗത്തിൽ നടന്നത്. ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരുടെയും സർപഞ്ചുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തിൽ അഭിപ്രായം ഉയർന്നു.
യോഗത്തിനു ശേഷം ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി റെയ്ന ആശയവിനിമയം നടത്തിയതായി പാർട്ടി വക്താവ് അറിയിച്ചു. പാർട്ടി പ്രവർത്തകർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തുമെന്ന് യോഗത്തിൽ ഉറപ്പ് നൽകിയതായി വക്താവ് പറഞ്ഞു.
Discussion about this post