ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കാൻ തുർക്കി പ്രസിഡന്റ് എർദോഗന്റെ നേതൃത്വത്തിൽ ഫണ്ടിംഗ് നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനായി ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും കീഴടങ്ങിയ മതപുരോഹിതന്മാരെ ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ഐഎസ്- കെപിയെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നതിന് സമാനമായാണ് സിറിയ അടക്കമുള്ള രാജ്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിനെ തുർക്കി പിന്തുണയ്ക്കുന്നത്. പാകിസ്ഥാന്റെ പിന്തുണയോടെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിൽ സൗദിക്കെതിരെ ചേരിപ്പോരിന് തുടക്കമിടാനും തുർക്കി പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അടുത്തയിടെ സൗദിക്കെതിരെ പരസ്യ നിലപാടുമായി രംഗത്ത് വന്നതും തുർക്കിയിൽ നിന്നും സാമ്പത്തിക സഹായം ഉൾപ്പെടെ സ്വീകരിച്ചിട്ടാണ് എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.
ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ അനിഷേധ്യ സ്ഥാനം നേടിയെടുക്കുക എന്നതാണ് തുർക്കി പ്രസിഡന്റ് എർദോഗന്റെ ലക്ഷ്യം. ഇതിനായി അദ്ദേഹം ഭീകരവാദത്തെയും മതത്തെയും സമർത്ഥമായി ഉപയോഗിക്കുകയാണ്. ഈ മാർഗ്ഗം ഇന്ത്യയിലും വ്യാപിപ്പിക്കാനാണ് എർദോഗന്റെ പദ്ധതിയെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
ഇസ്ലാമിക രാജ്യങ്ങളുടെ പുതിയ ഖലീഫ ആകുക എന്നതാണ് എർദോഗന്റെ ലക്ഷ്യം. ഇതിനായി താലിബാൻ അടക്കമുള്ള ഭീകര സംഘടനകളുടെയും മദ്രസകളുടെയും സഹായം എർദോഗൻ സ്വീകരിച്ചു വരുന്നുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി തുർക്കിയുടെ മതവിജ്ഞാന ശൃംഖലയായ ‘ദിയാനെറ്റ്‘ എർദോഗൻ വികസിപ്പിച്ചിട്ടുണ്ട്. വൻ സാമ്പത്തിക സഹായം ഇതിനായി എർദോഗൻ ചിലവിടുന്നുണ്ട്. വിദേശരാജ്യങ്ങളിലേതുൾപ്പെടെ ഇമാമുമാർക്കും ഇസ്ലാം പ്രചാരകർക്കും വൻ തുകകളാണ് തുർക്കിയിൽ നിന്നും ലഭിക്കുന്നത്.
തീവ്രചിന്താഗതിക്കാരല്ലാത്ത ഇമാമുമാരെ അടുത്തയിടെ മതവിജ്ഞാന ശൃംഖലയിൽ നിന്നും തുർക്കി പുറത്താക്കിയിരുന്നു. തുർക്കിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇസ്ലാമിനെ ഉപയോഗിക്കനുള്ള നീക്കത്തിന്റെ ഫലമാണ് ഓഗസ്റ്റ് 6ന് രൂപം കൊണ്ട മത സേവന ഡയറക്ടറേറ്റ് എന്നും ആരോപണമുണ്ട്. മതപ്രചാരണ സംവിധാനം എന്നതിൽ കവിഞ്ഞ് തുർക്കി സൈന്യത്തിനും പ്രതിരോധ മന്ത്രാലയത്തിനും ഇതിൽ സ്വാധീനമുണ്ട്.
തുർക്കിയെ തീവ്രമതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റി, മതത്തിന്റെ രാഷ്ട്രീയം മുതലെടുക്കാനാണ് എർദോഗന്റെ ശ്രമം. ഇതിനായി സൈനിക മേധാവി സ്ഥാനങ്ങളിൽ പോലും തീവ്രമത ചിന്താഗതിക്കാരെ കണ്ടെത്തി നിയമിക്കാനും തുർക്കി പ്രസിഡന്റ് നീക്കം നടത്തുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.











