ഡല്‍ഹി : അടിസ്ഥാന സൗകര്യ വികസനത്തിന് 110 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 7000 മേഖലകള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നല്‍കുമെന്നും മോദി പറഞ്ഞു. 74-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണി. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാര്‍ഗങ്ങളെ ബന്ധിപ്പിക്കണം. അസംസ്കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യേണ്ടതില്ല. ഉല്പാദനരംഗം മാറണം. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മിക്കണം. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക മേഖലയ്ക്കും, കര്‍ഷകര്‍ക്കുമാണ് ആത്മനിര്‍ഭര്‍ ഭാരത് മുഖ്യപരിഗണന നല്‍കുന്നത് . കര്‍ഷകര്‍ക്കായി അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ ഫണ്ടില്‍ 1 ലക്ഷം കോടി രൂപ മാറ്റിവെച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആത്മനിര്‍ഭാരതം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന് നിര്‍ണ്ണായക പങ്കാണ് ഉള്ളത്. അതുകൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2014 ന് മുന്‍പ് 5 ഡസന്‍ ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുമായി ബന്ധിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെയാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചത്. വരുന്ന ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഓരോ ഗ്രാമത്തെയും ഒപ്റ്റിക്കള്‍ ഫൈബര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post