റിയാദ് : പാക് കരസേനാ മേധാവിയായ ജനറൽ ഖമർ ജാവേദ് ബജ്‌വയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.കശ്മീർ വിഷയത്തിൽ മുസ്ലിം രാഷ്ട്രങ്ങൾ ചർച്ച നടത്തണമെന്ന് പാകിസ്ഥാന്റെ ആവശ്യം ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസി തള്ളിയതോടെ പാക്കിസ്ഥാനും സൗദിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
പാക് ഐഎസ്ഐയുടെ തലവനായ ജനറൽ ഫായീസ് ഹമീദിനോടൊപ്പം ജനറൽ ഖമർ ജാവേദ് ബജ്‌വ തിങ്കളാഴ്ചയാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പൂർവ സ്ഥിതിയിലാക്കാൻ മാപ്പപേക്ഷയുമായി സൗദിയിലെത്തിയത്.എന്നാൽ, ബജ്‌വയ്ക്ക് സൗദി അറേബ്യയുടെ ഉപപ്രതിരോധ മന്ത്രിയായ ഖാലിദ് ബിൻ സൽമാൻ, രാജ്യത്തിന്റെ കരസേനാ മേധാവി ജനറൽ ഫയദ് ബിൻ ഹമീദ് അൽ -റുവൈൽ എന്നിവരുമായി മാത്രമെ കൂടിക്കാഴ്ച്ച നടത്താനായുള്ളൂ.കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സൗദി അറേബ്യക്ക് പരസ്യമായി മുന്നറിയിപ്പ് നൽകിയ സംഭവത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്.ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ബജ്‌വ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.എന്നാൽ, പാകിസ്ഥാനുമായുള്ള ഉഭയകക്ഷിബന്ധം പൂർവസ്ഥിതിയിലാക്കാൻ സൗദി അറേബ്യയ്ക്ക് താല്പര്യമില്ലാത്തതിനാലാണ് പാകിസ്ഥാനുമായി കൂടിക്കാഴ്ച്ച നടത്താൻ സൗദി കിരീടാവകാശി വിസമ്മതിച്ചതെന്നാണ് സൂചനകൾ.
Discussion about this post