തിരുവനന്തപുരം:കൊച്ചിയിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയില്‍ തങ്ങള്‍ക്കുള്ള വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പ്രവൃത്തി പരിചയം സ്യകാര്യ ബിഡ്ഡറിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമനത്താവളം നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കാത്തതിലുള്ള വിമര്‍ശനമായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ് പി വിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യം ആവര്‍ത്തിച്ചുന്നയിച്ചതാണ്. അതും പരിഗണിച്ചിട്ടില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കേരള ഹൈക്കോടതിയില്‍ ഒരു കേസ് നിലനില്‍ക്കെയാണ് കേന്ദ്രം ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.
ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന് വേണ്ട സഹകരണം വാഗ്ദാനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടായിരിക്കും. ഇത് സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായം കൂടിയാണ് ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.
എന്നാല് കണ്ണൂര്‍ വിമാനത്താവളം സംസ്ഥാന സര്‍ക്കാരാണോ നടത്തുന്നത് എന്ന ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകന്‍ വായുജിത് രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരല്ല സ്വകാര്യ കമ്പനിയാണ് അതുകൊണ്ട് സി.എ.ജി ഓഡിറ്റ് ആവശ്യമില്ലെന്ന് കിയാല്‍ ഹൈക്കോടതിയില്‍ പറഞ്ഞത് പിന്നെന്താണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിലും പറഞ്ഞിട്ടുണ്ട്. സിഎജി ഓഡിറ്റ് വരുമ്പോള്‍ സര്‍ക്കാരിന്റെതല്ല വിമാനത്താവളം . തിരുവനന്തപുരത്തെ സ്വകാര്യ നടത്തിപ്പ് വന്നപ്പോള്‍ കണ്ണൂര്‍ ഞങ്ങളാ നടത്തുന്നത്.
നിങ്ങളെന്താ മലയാളികളെ മണ്ടന്മാരാക്കാന്‍ നോക്കുകയാണോ ?- എന്നും വായുജിത് ചോദിക്കുന്നു.
2013ലെ കമ്പനി നിയമമനുസരിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഒരു സര്‍ക്കാര്‍ കമ്പനിയോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയോ അല്ലെന്നും, സിഎജി ഓഡിറ്റിന് വിധേയമാക്കേണ്ട കാര്യമില്ലെന്നും ആയിരുന്നു കിയാല്‍ ഉയര്‍ത്തിയിരുന്ന വാദം.
കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും അതിനാല്‍ തന്നെ യാതൊരു നിബന്ധനകളും ബാധകമല്ലെന്നും കിയാല്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. കിയാല്‍ സിപിഎമ്മിന് വഴിവിട്ട് സഹായം ചെയ്തതിനാലാണ് സിഎജി ഓഡിറ്റിങ് നടത്താത്തതെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായായിരുന്നു കഴിഞ്ഞ വര്‍ഷം കിയാല്‍് വിശദീകരണം നല്‍കിയിരുന്നത്. നേരത്തെ കിയാല്‍ പറഞ്ഞത് ശരിവച്ച് മുഖ്യമന്ത്രിയും നിയമസഭയില്‍ വിശദീകരണം നല്‍കിയിരുന്നു.
https://www.facebook.com/vayujith/posts/3449684061763153
കിയാലിന്റെ അന്നത്തെ വിശദീകരണം: വാര്‍ഷിക കണക്കുകള്‍ സിഎജി നിയമിക്കുന്ന സ്വകാര്യ ഓഡിറ്റര്‍മാരാണ് 2017-2018 വരെ ഓഡിറ്റ് ചെയ്തിരുന്നത്്. 20182019 വര്‍ഷം മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നത് കമ്പനി ഓഹരി ഉടമകള്‍ വാര്‍ഷിക പൊതുയോഗത്തില്‍ നിയമിച്ച സ്വകാര്യ ഓഡിറ്ററാണ്. വിശദമായ നിയമ പരിശോധനയ്ക്കു ശേഷമാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും ഓഹരി ഉടമകളും ഇത്തരത്തിലൊരു മാറ്റം വരുത്താന്‍ തീരുമാനിച്ചത്. കമ്പനികളുടെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് 2013ലെ കമ്പനി നിയമത്തിലെ 139((1) മുതല്‍ (4)) വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് ഒരു കമ്പനിയുടെ ഓഹരി ഉടമകള്‍ ആ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഓഡിറ്റര്‍മാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ കമ്പനിയുടെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയുടെയും ഓഡിറ്റര്‍മാരുടെ നിയമനം ഇതേ വകുപ്പിലെ(5)ഉം (7)ഉം ഉപവകുപ്പിലാണ് പറഞ്ഞിട്ടുളളത്. ഇങ്ങനെയുളള കമ്പനികളുടെയും ഓഡിറ്റര്‍മാരെ നിയമിക്കുന്നത് സിഎജിയാണ്. സര്‍ക്കാര്‍ കമ്പനികളും സര്‍ക്കാരിതര കമ്പനികളും ഉള്‍പ്പെട്ട എല്ലാ കമ്പനികളുടെയും ഓഡിറ്റ് ചെയ്തിട്ടുളള വാര്‍ഷിക കണക്കുകള്‍ അംഗീകരിക്കേണ്ടത് ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിലാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഒരു സര്‍ക്കാര്‍ കമ്പനിയല്ലെന്ന് കേരള സര്‍ക്കാരിന്റെ 2018 ജനുവരി 05ലെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013ലെ കമ്പനി നിയമമനുസരിച്ച് സര്‍ക്കാര്‍ കമ്പനിയെ നിര്‍വചിച്ചിരിക്കുന്നത് താഴെ പറയും പ്രകാരമാണ്. ‘ഏതെങ്കിലും കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ചേര്‍ന്നോ 51 ശതമാനത്തില്‍ കുറയാത്ത ഓഹരി മൂലധനം ഉണ്ടെങ്കിലാണ് സര്‍ക്കാര്‍ കമ്പനിയായി കണക്കാക്കപ്പെടുന്നത്. ഇങ്ങനെയുള്ള സര്‍ക്കാര്‍ കമ്പനിയുടെ അനുബന്ധ കമ്പനികളും സര്‍ക്കാര്‍ കമ്പനികളായി കണക്കാക്കപ്പെടുന്നു’. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിന് ഓഹരി മൂലധനമില്ല. സംസ്ഥാന സര്‍ക്കാരിന് 35 ശതമാനം ഓഹരിയാണുള്ളത്. ആയതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഒരു സര്‍ക്കാര്‍ കമ്പനി അല്ല. അതിനാല്‍ സര്‍ക്കാര്‍ കമ്പനികള്‍ക്കുളള നിബന്ധനകള്‍ ഒന്നും തന്നെ കിയാലിനു ബാധകമല്ല. സര്‍ക്കാര്‍ കമ്പനികളുടെ നിര്‍വചനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഓഹരി മൂലധനം കണക്കാക്കപ്പെടുകയില്ല. പക്ഷേ, 1956 ലെ കമ്പനി നിയമത്തിന്റെ 619(ബി) വകുപ്പ് അനുസരിച്ച് സര്‍ക്കാരിനും സര്‍ക്കാര്‍ കമ്പനികളും ചേര്‍ന്ന് 51 ശതമാനത്തില്‍ കുറയാത്ത ഓഹരി മൂലധനമുള്ള കമ്പനികളുടെ ഓഡിറ്റും വാര്‍ഷിക കണക്കുകളുടെ ഓഡിറ്റും സിഎജി നിയമിക്കുന്ന ഓഡിറ്ററാണ് ചെയ്യേണ്ടതെന്നു വ്യവസ്ഥയണ്ടായിരുന്നു. 2013ലെ കമ്പനി നിയമത്തില്‍ ഈ വകുപ്പ് എടുത്തുകളഞ്ഞിരിക്കുകയാണ്. കൂടാതെ സര്‍ക്കാരിന് നിയന്ത്രണമുള്ള കമ്പനികളുടെ കണക്കുകളും കമ്പനി നിയമത്തിലെ 139(5) വകുപ്പ് അനുസരിച്ച് സിഎജി നിയമിക്കുന്ന ഓഡിറ്ററാണ് ഓഡിറ്റ് ചെയ്യേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണം എന്ന വാക്ക് കമ്പനി നിയമത്തിലെ 2(27) ഉപ വകുപ്പില്‍ നിര്‍വചിച്ചിട്ടുണ്ട്. കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭൂരിപക്ഷം ഡയറക്ടര്‍മാരെയും സര്‍ക്കാര്‍ നിയമിക്കുകയോ അല്ലെങ്കില്‍ ഷെയര്‍ ഹോള്‍ഡേഴ്‌സ് എഗ്രിമെന്റ്, മാനേജ്‌മെന്റ് റൈറ്റ്‌സ്, വോട്ടിങ് എഗ്രിമെന്റ് തുടങ്ങിയ എഗ്രിമെന്റുകളില്‍ കൂടി കമ്പനികളുടെ പ്രധാനപ്പെട്ട/നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുകയോ ചെയ്താല്‍, അങ്ങനെയുള്ള കമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളായി കണക്കാക്കപ്പെടും. ഇത്തരം നിയന്ത്രണമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അനുസരിച്ചാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരിയുളള കാലത്തോളം ഡയറക്ടര്‍ ബോര്‍ഡിലെ മൂന്നില്‍ ഒന്ന് ഡയറക്ടര്‍മാരെ(ചെയര്‍മാനും മാനേജിങ് ഡയറക്ടറും ഉള്‍പ്പടെ) നിയമിക്കാനുളള അവകാശം സര്‍ക്കാരിനുണ്ട്. ഇതില്‍ നിന്നു ഭൂരിപക്ഷം ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരെ നിയമിക്കാനുളള അധികാരമില്ലെന്ന് വ്യക്തമാണ്. കൂടാതെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ മേല്‍ പറഞ്ഞ രീതിയിലുള്ള എഗ്രിമെന്റുകളൊന്നും നിലവിലില്ല. മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നു(പാര്‍ലമെന്റ് പാസാക്കിയ 2013 ലെ കമ്പനി നിയമമനുസരിച്ച്) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി, ഒരു സര്‍ക്കാര്‍ കമ്പനിയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയോ എല്ലെന്ന് വ്യക്തമാണ്. അതു കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടത് കമ്പനിയുടെ ഉടമസ്ഥരായ ഓഹരി ഉടമകള്‍ നിയമിക്കുന്ന ഓഡിറ്ററാണ്.
കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ കണക്കുകളും ഓഡിറ്റ് ചെയ്യുന്നത് ഓഹരി ഉടമകള്‍ നിയമിക്കുന്ന ഓഡിറ്റര്‍മാരാണെന്നും കിയാല്‍ വിശദീകരണത്തില്‍ അറിയിച്ചിരുന്നു.
ഇതോടെ ഇന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഉന്നയിച്ച് അവകാശവാദം ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.












Discussion about this post