ന്യൂഡൽഹി : പാർട്ടി പുനഃസംഘടനയുടെ ഭാഗമായി നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. ഡൽഹി, പഞ്ചാബ്, ഹരിയാന, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലേക്കാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആണ് ഈ പുതിയ നിയമനങ്ങൾക്ക് അംഗീകാരം നൽകിയത്. ഡൽഹി ബിജെപിയുടെ അമരത്തേക്ക് കേന്ദ്ര കോർപ്പറേറ്റ് കാര്യ, ഉപരിതല ഗതാഗത സഹമന്ത്രിയായ ഹർഷ് മൽഹോത്രയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. കിഴക്കൻ ഡൽഹിയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് ഹർഷ് മൽഹോത്ര. മുൻപ് ഡൽഹി കോർപ്പറേഷൻ മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമുള്ള മാറ്റങ്ങളാണ് പഞ്ചാബിൽ ബിജെപി വരുത്തിയിരിക്കുന്നത്. സുനിൽ ജാഖറിനെ മാറ്റി പകരം കേവൽ സിംഗ് ധില്ലന് ആണ് ബിജെപി പഞ്ചാബിന്റെ ചുമതല നൽകിയിരിക്കുന്നത്. സിഖ് വോട്ടർമാർക്കിടയിലും ജാട്ട് ഇതര വിഭാഗങ്ങൾക്കിടയിലും സ്വാധീനം ഉറപ്പിക്കാനാണ് ധില്ലന്റെ നിയമനത്തിലൂടെ ബിജെപി ശ്രമിക്കുന്നത്. ഹരിയാനയിൽ പാർട്ടിയുടെ വനിതാ മുഖമായ അർച്ചന ഗുപ്തയെയാണ് പുതിയ സംസ്ഥാന അധ്യക്ഷയായി തിരഞ്ഞെടുത്തത്. ത്രിപുരയിൽ യുവ എം.എൽ.എ ആയ അഭിഷേക് ദേബ്രോയി ആണ് ബിജെപിയുടെ പുതിയ അധ്യക്ഷൻ.









