പതിനഞ്ചാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ താരം വൈഭവ് സൂര്യവൻഷി. ഐ.പി.എൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവൻഷി ക്രിക്കറ്റ് ലോകത്തെ പുതിയ ‘യൂണിവേഴ്സ് ബേബി ബോസ്’ ആയി മാറിക്കഴിഞ്ഞു. ഈ അവിശ്വസനീയമായ പ്രകടനത്തിന് സാക്ഷാൽ ക്രിസ് ഗെയ്ലിൽ നിന്ന് തന്നെ അംഗീകാരവും ലഭിച്ചിരിക്കുന്നു.
എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് സൂര്യവൻഷി കാഴ്ചവെച്ചത് അവിശ്വസനീയമായ ബാറ്റിംഗാണ്. വെറും 29 പന്തിൽ നിന്ന് 97 റൺസാണ് താരം അടിച്ചുകൂട്ടിയത്. :”എന്തൊരു അത്ഭുതകരമായ കളിക്കാരനാണ് വൈഭവ്! മികച്ച വിനോദം നൽകുന്ന ചെറുപ്പക്കാരൻ, പുതിയ സിക്സർ മെഷീൻ” എന്ന് ക്രിസ് ഗെയിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഐ.പി.എൽ ചരിത്രത്തിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി വൈഭവ് മാറി. ക്രിസ് ഗെയ്ലിന്റെ 59 സിക്സറുകൾ എന്ന റെക്കോർഡ് തകർത്ത് വൈഭവ് ഈ സീസണിൽ 65 സിക്സറുകളാണ് അടിച്ചുകൂട്ടിയത്. ക്രിസ് ഗെയിൽ 456 പന്തുകളിൽ നിന്ന് 59 സിക്സറുകൾ നേടിയപ്പോൾ, വൈഭവ് കേവലം 266 പന്തുകളിൽ നിന്നാണ് 65 സിക്സറുകൾ അടിച്ചുകൂട്ടിയത്.
ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് വൈഭവിന് നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. 97 റൺസിൽ നിൽക്കെ പുറത്തായ താരം, 12 സിക്സറുകളും 5 ഫോറുകളുമാണ് ഇന്നിംഗ്സിൽ ഉൾപ്പെടുത്തിയത്. സെഞ്ചുറി റെക്കോർഡിനെക്കുറിച്ച് താൻ ബോധവാനായിരുന്നില്ലെന്നും, ടീമിന് പരമാവധി റൺസ് നേടാനാണ് താൻ ശ്രദ്ധിച്ചതെന്നും വൈഭവ് മത്സരശേഷം വ്യക്തമാക്കി.












