ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരപ്രവർത്തകർക്കും നുഴഞ്ഞു കയറ്റക്കാർക്കുമെതിരെ നടപടി ശക്തമാക്കി സൈന്യം. കഴിഞ്ഞ നാല് ദിവസത്തിനിടെ ആറ് ഭീകരരെ സൈന്യം വകവരുത്തിയതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരിൽ നാല് പേരും കൊടും കുറ്റവാളികളുടെ പട്ടികയിൽ പെട്ടവരാണ്.
ലഷ്കർ ഇ ത്വയിബ ഭീകരൻ സജ്ജാദ് ഹൈദറും കൊല്ലപ്പെട്ട ഭീകരരുടെ പട്ടികയിലുണ്ട്. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കശ്മീരിലെ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചിരുന്ന ഇയാളുടെ വധം ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അഭിപ്രായപ്പെട്ടു. ഹൈദറിനൊപ്പം പാക് ഭീകരൻ ഉസ്മാൻ, പ്രദേശവാസിയായ സഹായി അനായത്തുള്ള എന്നിവരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ അബു സാദ് എന്നറിയപ്പെടുന്ന നസീറുദ്ദീനും കൊല്ലപ്പെട്ടു. ഇയാൾ സജ്ജാദ് ഹൈദറുടെ സഹചാരിയായിരുന്നു.
സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത നീക്കങ്ങളിലൂടെയാണ് ഈ ഭീകരർ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സജ്ജാദ് ഹൈദറിന് ശേഷം കശ്മീരിലെ ഭീകരപ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത അബു സാദിനെ നിമിഷങ്ങൾക്കകം വകവരുത്താൻ കഴിഞ്ഞത് ഭീകരർക്ക് കനത്ത പ്രഹരമായെന്നും പൊലീസ് പറഞ്ഞു.
അബു സാദിന്റെ അനുയായി ഡാനിഷിനെയും അധികം വൈകാതെ സൈന്യം വകവരുത്തി. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ വെച്ചായിരുന്നു ഭീകരരെ പ്രധാനമായും സൈന്യം വകവരുത്തിയത്. ഇവരിൽ നിന്നും വൻ തോതിൽ ആയുധ ശേഖരവും പിടികൂടിയിരുന്നു.
കൊല്ലപ്പെട്ടവർ മുഴുവൻ ഭീകര സംഘടനകളുടെ കമാൻഡർമാർ ആയിരുന്നു. ഇവരെ തെരഞ്ഞു പിടിച്ച് വകവരുത്താൻ കഴിഞ്ഞത് ഭീകരരുടെ ശൃംഖല തകർക്കാൻ കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നുഴഞ്ഞു കയറ്റ ശ്രമങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഭീകര സംഘടനകളിൽ അംഗങ്ങളാകുന്ന യുവാക്കളുടെ എണ്ണവും കുറയുകയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post