അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായം ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം സംസ്ഥാന വ്യാപകമായി അക്രമാസക്തമായതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്പിലാണ് അഞ്ച് പേര്‍ മരിച്ചത്. പ്രക്ഷോഭകാരികള്‍ ഇന്നലെ ഗുജറാത്തില്‍ ബന്ദ് പ്രഖ്യാപിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പല ഭാഗങ്ങളിലും പട്ടാളത്തെ വിന്യസിച്ചു. അഹമ്മദാബാദ്, സൂറത്ത്, മെഹ്‌സാന, ഉഞ്ചാ, വിസ്‌നഗര്‍, രാജ്‌കോട്ട്, ജമ്‌നാനഗര്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
പ്രക്ഷോഭം നയിക്കുന്ന അനാമത് ആന്ദോളന്‍ സമിതിയുടെ യുവനേതാവ് ഹര്‍ദിക് പട്ടേലിനെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തതോടെയാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഹര്‍ദിക്കിനെ വിട്ടയച്ചിട്ടും അക്രമങ്ങള്‍ ശമിച്ചില്ല. അഹമ്മദാബാദില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ പ്രകടനക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. വടക്കന്‍ ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രി രജനിപട്ടേലിന്റെ കുടുംബ വീടും രണ്ട് എം. എല്‍. എമാരുടെ ഓഫീസും രണ്ട് എ. ടി. എമ്മും ജനക്കൂട്ടം കത്തിച്ചു. അന്‍പതിലേറെ ബസുകളും തീവച്ചു നശിപ്പിച്ചു. ജനക്കൂട്ടം വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചു. ലാത്തിച്ചാര്‍ജിലും അക്രമങ്ങളിലും മാദ്ധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രകടനക്കാരെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹര്‍ദിക് പട്ടേല്‍ സര്‍ക്കാരിന് 36 മണിക്കൂര്‍ അന്ത്യശാസനം നല്‍കി. സോഷ്യല്‍മീഡിയയിലൂടെ അക്രമങ്ങള്‍ക്ക് എരിതീപകരുന്നത് തടയാന്‍ ഇന്റര്‍നെറ്റ് സേവനംറദ്ദാക്കി.
അതിനിടെ, ശാന്തമാകാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചകള്‍ വഴി പരിഹരിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി സ്ഥിതി ചര്‍ച്ച ചെയ്തു.
Discussion about this post