ലക്നൗ : ശ്രീരാമൻ എന്നൊരാൾ ഉണ്ടായിരുന്നോ എന്ന് സംശയിച്ചിരുന്ന പ്രതിപക്ഷം ഇപ്പോൾ രാമനാമം പാടി നടക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമാണ് എതിർപാർട്ടികളെ ലക്ഷ്യമാക്കി നിയമസഭയിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 492 വർഷത്തെ പോരാട്ടങ്ങൾക്കൊടുവിൽ രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
രാമരാജ്യമെന്ന ആശയം അംഗീകരിക്കാൻ തയ്യാറല്ലാത്തവർ ജാതിയുടെ പേരിൽ സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യോഗി പറഞ്ഞു. കോൺഗ്രസ്, എസ്പി, ബിഎസ്പി എന്നീ പ്രതിപക്ഷ പാർട്ടികളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. യുപിയിലെ ക്രമസമാധാനത്തെയും കോവിഡ് പ്രതിസന്ധിയെയും സംബന്ധിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിനു മറുപടി നൽകുമ്പോഴാണ് മറ്റു പാർട്ടികൾ വ്യാജ വാർത്തകൾ പരത്തി സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന കാര്യം യോഗി ആദിത്യനാഥ് വിശദമാക്കിയത്.
Discussion about this post