ശ്രീനഗർ: 74 വർഷത്തെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി കശ്മീരിന്റെ അതിർത്തി ഗ്രാമങ്ങളിൽ മുഴുവൻ സമയ വൈദ്യുതി വിതരണം യാഥാർത്ഥ്യമായി. കശ്‌മീരിലെ കുപ്വാര ജില്ലയിലെ മാച്ചിൽ എന്ന ഗ്രാമത്തിലാണ് ഇന്നലെ മുതൽ 24 മണിക്കൂർ വൈദ്യുതി ലഭിക്കാൻ തുടങ്ങിയത്.
ഇതിനു പുറമെ അതിർത്തിയിലെ ദുർഘടമായ പല പ്രദേശങ്ങളിലും വൈദ്യുതി ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. അടുത്ത വർഷത്തോടെ എല്ലാ അതിർത്തി പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ, മാച്ചിൽ മേഖലയിലെ 20 ഗ്രാമങ്ങൾക്ക് ഡീസൽ ജനറേറ്റർ സെറ്റുകൾ വഴി വൈദ്യുതി ലഭ്യമാക്കിയിരുന്നു.
വൈദ്യുതി വിതരണം പൂർണ്ണതോതിൽ ആക്കുന്നതിന് ഗ്രിഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒമ്പത് ഗ്രാമങ്ങൾക്ക് വൈദ്യുതി നൽകിയാണ് തങ്ങൾ ആരംഭിച്ചതെന്നും അടുത്ത 20 ദിവസത്തിനുള്ളിൽ ബാക്കിയുള്ള എല്ലാ ഗ്രാമങ്ങൾക്കും ഗ്രിഡ് വഴി ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി ലഭിക്കുമെന്നും കുപ്വാര ജില്ലാ കളക്ടർ അൻഷുൽ ഗാർഗ് പറഞ്ഞു.
സുരക്ഷയുമായി ബന്ധപ്പെട്ടും ഇത് വിപ്ലവകരമായ മുന്നേറ്റമാണെന്ന് സൈനിക ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. മഞ്ഞുവീഴ്‌ചയുള്ള പ്രദേശങ്ങളിൽ മൊബൈൽ കണക്‌ടിവിറ്റിയും വൈദ്യുതിയും എത്തിക്കണമെന്ന് പ്രധാനമന്ത്രി കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോട് നിർദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജിന് കീഴിൽ ഏകദേശം 3,000 മുതൽ 4,000 കോടി രൂപ വരെ ജമ്മു കാശ്മീരിലേക്ക് വൈദ്യുതി വിതരണത്തിന് നൽകിയിട്ടുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നു.
അതേസമയം ആദ്യമായി മുഴുവൻ സമയം വൈദ്യുതി ലഭ്യമായതിന്റെ സന്തോഷത്തിലാണ് മേഖലയിലെ ജനങ്ങൾ. വാഗ്ദാനങ്ങൾ പാലിച്ച് തങ്ങൾക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രിയുടെ പരിഗണനക്ക് അവർ നന്ദി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post