തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീവെപ്പിൽ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാനത്തെ മന്ത്രിമാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം കഴിയും മുമ്പ് എങ്ങനെയാണ് മന്ത്രിമാർക്ക് അന്തിമ തീരുമാനത്തിലെത്താനാവുകയെന്ന് അദ്ദേഹം ചോദിച്ചു. അട്ടിമറിയില്ലെന്ന് കടകംപ്പള്ളിക്ക് എങ്ങനെ പറയാനാകും. ഇ.പി ജയരാജൻ, തോമസ് ഐസക്ക്, ജി.സുധാകരൻ എന്നിവർ പലതരത്തിലാണ് കാര്യങ്ങൾ പറയുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഡലക്ഷ്യമാണ് മന്ത്രിമാർക്കുള്ളത്. കെ സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ഫയലുകൾ സർക്കാർ കത്തിച്ചതാണ്. ആദ്യത്തെ രണ്ട് ദിവസം ഇ- ഫയലുകൾ ആണെന്നാണ് മന്ത്രിമാർ പറഞ്ഞത്. തന്റെ ഓഫീസിലെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് തീപിടിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്താണെന്ന് സുരേന്ദ്രൻ ചോദിച്ചു.
സെക്രട്ടറിയേറ്റിന് സുരക്ഷ വർദ്ധിപ്പിക്കുമെന്നാണ് ജയരാജൻ പറയുന്നത്. അങ്ങനെയെങ്കിൽ ഇത്രയും നാൾ സുരക്ഷ ഇല്ലാതിരുന്നത് സർക്കാരിന്റെ വീഴ്ചയാണ്. ജനങ്ങളെ സെക്രട്ടറിയേറ്റിൽ നിന്നും അകത്തി നിർത്തി ചൈന മോഡൽ ആക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം. സെക്രട്ടറിയേറ്റ് ജയരാജന്റെ തറവാട്ട് സ്വത്തല്ല. മാരകായുധങ്ങളുമായി സുരേന്ദ്രൻ സെക്രട്ടറിയേറ്റിൽ എത്തി എന്നാണ് ജയരാജൻ പറയുന്നത്. എങ്കിൽ എന്തുകൊണ്ട് കയ്യോടെ പിടികൂടിയില്ല? മൂന്ന് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച ശേഷം പുറത്ത് വിട്ടത് എന്തിനായിരുന്നു? അത്രയും പരാജയമാണോ കേരളത്തിന്റെ ആഭ്യന്തരവിഭാഗം? കെ സുരേന്ദ്രൻ ചോദിച്ചു.
ചീഫ് സെക്രട്ടറി എത്തും മുമ്പ് ഞാൻ എത്തി എന്നാണ് മറ്റൊരു ആരോപണം. ചീഫ് സെക്രട്ടറി എത്താൻ വൈകിയതിന് ഞാനാണോ ഉത്തരവാദിയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. മാദ്ധ്യമപ്രവർത്തകരെ പുറത്താക്കിയതിനാണോ മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറിയെ അഭിനന്ദിച്ചത്? എന്ത് അത്ഭുതമാണ് അദ്ദേഹം സെക്രട്ടറിയേറ്റിൽ കാണിച്ചത്? അന്വേഷണം അടിമറിക്കാനാണ് ചീഫ് സെക്രട്ടറി ഇടപെട്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പി.എസ്.സി ഉദ്യോഗാർത്ഥികൾക്കെതിരായ നീക്കം ഫാസിസമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിയമനം തടഞ്ഞുവെച്ച പി.എസ്.സിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവർക്ക് ജോലി നൽകില്ലെന്ന പി.എസി.സിയുടെ തീരുമാനം സംസ്ഥാനത്ത് ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നതിന്റെ ഉദ്ദാഹരണമാണ്. പി.എസ്.സിയെ അപകീർത്തിപ്പെടുത്തിയതിന് നടപടിയെടുക്കുമെന്നാണ് സെക്രട്ടറി പറയുന്നത്. പിണറായി സർക്കാരാണ് പി.എസ്.സിയുടെ വിശ്വാസത തകർത്ത് അതിനെ അപകീർത്തിപ്പെടുത്തിയത്. പൗരസ്വാതന്ത്യത്തെ അടിച്ചമർത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിലെത്തിയവർക്ക് ജോലി നൽകില്ലെന്ന് പറയാൻ പി.എസ്.സി ആരാണ്? കേരളത്തെ തടവറയിലാക്കുകയും ജനാധിപത്യത്തെ അടിച്ചമർത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post