ഡൽഹി: ബംഗലൂരുവിലെ ബിനീഷ് കോടിയേരിയുടെ കമ്പനികളിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തിൽ ബംഗലൂരുവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിങ് എന്നീ രണ്ടു കമ്പനികൾക്കെതിരെയാണ് പരാതി.
രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടർന്ന് ഈ കമ്പനികളുടെ അംഗീകാരം റദ്ദായിരുന്നു. ഈ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് സമാഹരിച്ച തുക വിനിയോഗിച്ചാണ് ബിനീഷ് ബംഗലൂരുവിൽ രണ്ട് ഹോട്ടലുകൾ തുടങ്ങിയത് എന്ന ആരോപണവും നിലവിലുണ്ട്.
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. ലഹരിക്കടത്തു കേസിൽ ആരോപണമുയർന്ന ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസ് എന്ന ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ ബിനീഷ് കോടിയേരിയാണെന്നുള്ള രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ധർമടം സ്വദേശി അനസ് വലിയപറമ്പത്താണ് കമ്പനിയുടെ മറ്റൊരു ഡയറക്ടർ. എന്നാൽ ഇങ്ങനെ ഒരു കമ്പനി ഇല്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചിരുന്നത്.
ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപ് മുഹമ്മദിന്റെ ഹോട്ടൽ സംരംഭത്തിന് പണം മുടക്കിയതെന്നാണ് ആരോപണം. ഈ ഹോട്ടലിൽ വച്ചായിരുന്നു ലഹരിമരുന്ന് ഇടപാടുകൾ നടന്നതെന്നും കേസിൽ പിടിയിലായവർ മൊഴി നൽകിയിരുന്നു.
Discussion about this post