പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലുമുള്ള പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു അതിർത്തിയിൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ചൈനയുടെ നീക്കമെന്ന് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചൈനയുടെ പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ ചെറുത്തു നിൽപ്പും അപ്രതീക്ഷിത തിരിച്ചടിയും പിംഗിന്റെ പ്രതീക്ഷ തെറ്റിച്ചു. ഇന്ത്യക്ക് മുന്നിൽ ചൈനീസ് സൈന്യത്തിന് തോറ്റ് പിന്മാറേണ്ടി വന്നതോടെ ഷീ ജിൻ പിംഗിന്റെ രാഷ്ട്രീയ ഭാവി തുലാസ്സിലായതായും റിപ്പോർട്ടിൽ പറയുന്നു.
തായ്വാൻ വിഷയത്തിൽ അമേരിക്കയുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും വ്യാപാര യുദ്ധത്തിലെ തിരിച്ചടിയും ചൈനീസ് ജനതയ്ക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയോട് ഏറ്റ തിരിച്ചടിയും കൂടിയായതോടെ യുവജനങ്ങൾ ഷീ ജിൻ പിംഗിന്റെ നേതൃത്വത്തിൽ അസംതൃപ്തരാണെന്നും അമേരിക്കൻ മാധ്യമം ന്യൂസ് വീക്ക് നിരീക്ഷിക്കുന്നു.
ജൂൺ 15ന് അതിർത്തിയിൽ കടന്നു കയറാൻ ചൈന ശ്രമിച്ചപ്പോൾ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചുവെങ്കിലും കനത്ത ആൾനാശം ചൈനക്ക് സംഭവിച്ചതും അത് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതും ഷീ ജിൻ പിംഗിന് നാണക്കേടായി. ഗാല്വൻ സംഘർഷത്തിൽ 43 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ പരിക്കേറ്റ പട്ടാളക്കാർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണ സംഖ്യ 60 ആയി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ കഴിഞ്ഞ മാസം ചൈന നടത്തിയ പ്രകോപനത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഇന്ത്യ, വർഷങ്ങൾക്ക് മുൻപ് നഷ്ടമായ പ്രദേശങ്ങൾ ചൈനയിൽ നിന്നും തിരിച്ചു പിടിച്ചു. ഇന്ത്യൻ സേനയുടെ നീക്കത്തിൽ പതറിയ ചൈനീസ് പട പിന്തിരിഞ്ഞോടിയതോടെ തന്ത്രപ്രധാനമായ മേഖലകളുടെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ നിന്നും ഇത്രയും ശക്തമായ ഒരു തിരിച്ചടി ചൈനക്ക് ലഭിക്കുന്നത്. കടന്നുകയറ്റക്കാർക്ക് ഒരു പഴുതും നൽകാതെയാണ് ഇന്ത്യ പോരാട്ടം നടത്തിയത്. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന ശക്തമായ നിലപാട് സൈന്യം അതിർത്തിയിൽ പ്രാവർത്തികമാക്കുമ്പോൾ ദുർബലനായ ഭരണാധികാരി എന്ന ആക്ഷേപത്തിലേക്ക് നീങ്ങുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തലവൻ കൂടിയായ ഷീ ജിൻ പിംഗ്.
അടുത്തത്തയിടെ നടന്ന ഷാംഗ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയിൽ ഇന്ത്യ ചൈനയോട് ശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിൽ സമാധാനം ഉറപ്പ് വരുത്തണമെങ്കിൽ അടിയന്തരമായി സേനാ പിന്മാറ്റം സാധ്യമാക്കണമെന്നും കരാറുകൾ കൃത്യമായി പാലിക്കപ്പെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇന്ത്യ അതിർത്തിയിലും സമാനമായ നിലപാട് തന്നെയാണ് നടപ്പിലാക്കുന്നത്. ഇത് ഷീ ജിൻ പിംഗിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ജനപിന്തുണയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് അന്താരാഷ്ട്ര വിലയിരുത്തൽ.
Discussion about this post