ശ്രീനഗർ: കശ്മീരിന്റെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. കൊവിഡ് ദുരിതമനുഭവിക്കുന്ന വാണിജ്യ വ്യാപാര മേഖലക്ക് താത്കാലിക സമാശ്വാസമായി 1350 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.
പ്രതിസന്ധി നേരിടുന്ന വാണിജ്യ- വ്യവസായ മേഖലക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഈ പാക്കേജ് ഒരു തുടക്കം മാത്രമാണെന്ന് ലെഫ്റ്റ്നന്റ് ഗവർണ്ണർ മനോജ് സിൻഹ പറഞ്ഞു. ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ച പാക്കേജുകൾ തുടരുമെന്നും കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രസർക്കാർ ഡിസംബറിന് മുൻപായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ പാതകളുടെ നവീകരണം അതിവേഗം പുരോഗമിക്കുകയാണ്. നഗരവികസന മന്ത്രാലയവും ഉണർന്നു പ്രവർത്തിക്കുകയാണ്. 2024 ആകുമ്പോഴേക്കും കശ്മീരിന്റെ മുഖച്ഛായ മാറ്റി രാജ്യത്തെ ഏറ്റവും വലുതും സുരക്ഷിതവുമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മേഖലയെ മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമാണ് ഈ വികസന പദ്ധതികളെന്നും ലെഫ്റ്റ്നന്റ് ഗവർണ്ണർ അറിയിച്ചു.
Discussion about this post