ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈക്കെതിരെ മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. സൗരഭ് തിവാരി 42ഉം ക്വിന്റൺ ഡി കോക്ക് 33ഉം കീറൺ പൊള്ളാർഡ് 18ഉം റൺസ് നേടി. ചെന്നൈക്ക് വേണ്ടി ലുംഗി എൻഗിഡി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചഹാറും രവീന്ദ്ര ജഡേജയും 2 വീതം വിക്കറ്റെടുത്തു.
അമ്പാട്ടി റായുഡുവിന്റെയും ഫാഫ് ഡൂപ്ലസിയുടെയും അർദ്ധശതകങ്ങൾ ചെന്നൈക്ക് വിജയം സമ്മാനിച്ചു. റായുഡു 48 പന്തിൽ 71 റൺസ് നേടിയപ്പോൾ 44 പന്തിൽ പുറത്താകാതെ 58 റൺസ് നേടിയ ഡൂപ്ലസി വിജയ റൺ കുറിച്ചു.
4 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും സമ്മർദ്ദ ഘട്ടത്തിൽ അനായാസം ബാറ്റ് വീശി 6 പന്തിൽ 18 റൺസും നേടുകയും ഫീൽഡിൽ മികച്ച പ്രകടം പുറത്തെടുക്കുകയും ചെയ്ത ചെന്നൈയുടെ സാം കുറാനാണ് മാൻ ഓഫ് ദ് മാച്ച്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആവേശം വിതറാൻ വെർച്വൽ ഓഡിയൻസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
നാളെ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
Discussion about this post