ആഗ്ര : കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ താജ്മഹൽ സന്ദർശകർക്കായി തുറന്നു കൊടുത്തു.ആറു മാസം തുടർച്ചയായി അടഞ്ഞു കിടന്നതിനു ശേഷമാണ് യു.പി സർക്കാർ താജ്മഹൽ തുറക്കാനുള്ള തീരുമാനമെടുത്തത്. ആഗ്രാ കോട്ടയും ഇന്നു മുതൽ തുറന്നു പ്രവർത്തനരംഭിക്കും.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ഒരു ദിവസം പരമാവധി 5,000 സന്ദർശകരെ മാത്രമേ അനുവദിക്കൂ.ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് 2500 പേർ, അതിനു ശേഷം 2500 പേർ എന്നിങ്ങനെയാണ് സന്ദർശകരുടെ എണ്ണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യണം.താജിന്റെ അകത്തു പ്രവേശിക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം, സന്ദർശകർ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധീകരിക്കണം, സാമൂഹിക അകലം പാലിക്കണം എന്നിങ്ങനെ വിശദമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികൾ അടക്കം പ്രതിവർഷം 70 ലക്ഷം സന്ദർശകരാണ് താജ്മഹൽ കാണാൻ എത്തുന്നത്.
Discussion about this post