കൊച്ചി : കോടതി വിധിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പാലം ഇന്നുമുതൽ പൊളിച്ചു തുടങ്ങും. മേൽപ്പാലത്തിന് ടാറിംഗ് നീക്കുന്ന ജോലികളാണ് ഇന്ന് ആരംഭിക്കുക. ടാറിംഗ് സമ്പൂർണ്ണമായും നീക്കിയശേഷം 17 സ്പാനിൽ 15 എണ്ണവും കഷണങ്ങളായി മുറിക്കും. ഒരു സ്പാൻ ആറു ഗർഡറുകൾ ചേർന്നതാണ്.
മരട് ഫ്ലാറ്റ് തകർത്ത പോലെ ഇംപ്ലോഷൻ സാങ്കേതികവിദ്യ ഉപയോഗിക്കില്ല.പകരം, ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ടെക് സ്ലാബും മുറിക്കുകയാണ് ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു. മുറിച്ചെടുക്കുന്ന കോൺക്രീറ്റ് ചെറു കഷ്ണങ്ങളാക്കി അവിടെ വച്ചു തന്നെ പൊടിയാക്കി മാറ്റും. കഷണങ്ങളാക്കിയ ഗർഡർ ചെല്ലാനത്ത് കടൽഭിത്തി കെട്ടാനായി ഉപയോഗിക്കാം എന്നൊരു നിർദേശം ഉയർന്നു വന്നിരുന്നു. എന്നാൽ, ലോറിയിൽ കയറ്റി അവിടെ എത്തിക്കാൻ ഉള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ആ പദ്ധതി ഉപേക്ഷിച്ചു.
15 സ്പാനുകൾ മുറിച്ചു നീക്കി പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ സ്ഥാപിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. ഇടപ്പള്ളി ഭാഗത്തെയും പാലത്തിന്റെ മധ്യഭാഗത്തെയും സ്പാനുകൾ നിലവിൽ പ്രീ സ്ട്രെസ്ഡ് ഗർഡറായതിനാൽ, മാറ്റേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ബലക്ഷയമുള്ള പിയർ ക്യാപ്പുകൾ ബലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. അഥവാ, ഇത് സാധിച്ചില്ലെങ്കിൽ പിയർ ക്യാപ്പുകളും മാറ്റും.
പാലം പൂർണമായ പൊളിച്ചുമാറ്റാൻ ഏതാണ്ട് എട്ടു മാസമാണ് കാലാവധി പ്രതീക്ഷിക്കുന്നത്. 9 മാസത്തെ സമയമാണ് അനുവദിച്ചു കിട്ടിയിരിക്കുന്നത്. സമയം പരമാവധി ചുരുക്കി അതിവേഗം മുന്നോട്ടു പോകാനാണ് മെട്രോമാൻ ഇ ശ്രീധരനെ നിർദ്ദേശം. പുനർ നിർമ്മാണത്തോടെ പാലത്തിന്റെ ആയുസ്സ് ഒന്നരവർഷമായി വർദ്ധിക്കുമെന്ന് ഇ.ശ്രീധരൻ ഉറപ്പു നൽകിയിട്ടുണ്ട്.
Discussion about this post