ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും 1.48 കോടി രൂപ വിലവരുന്ന 2.82 കിലോ സ്വർണം ചെന്നൈ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ടുതവണയായി വിമാനത്താവളത്തിലെത്തിയ 14 പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സെപ്റ്റംബർ 28നും 30നുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്.
സെപ്റ്റംബർ 30 ന് ദുബായിൽ നിന്നുമെത്തിയ ഏഴുപേർ മലാശയത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇവരിൽ നിന്നു മാത്രം, 75.5 ലക്ഷം വിലവരുന്ന 1.43 കിലോ സ്വർണമാണ് കണ്ടെടുത്തത്. മാത്രമല്ല, സെപ്റ്റംബർ 29ന് വിമാനത്താവളത്തിലെത്തിയ 7 പേരും മലാശയത്തിൽ ഒളിപ്പിച്ചു തന്നെയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരിൽ നിന്നും 72.51 ലക്ഷം രൂപയുടെ 1.39 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണ്ണക്കടത്ത് നടത്താൻ ശ്രമിച്ചവർക്കെതിരെ കസ്റ്റംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് വ്യാപകമാവുകയാണ്. ദിവസങ്ങൾക്കു മുമ്പാണ് മലദ്വാരം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം യാത്രക്കാരിൽ നിന്നും പിടികൂടിയത്. ഇപ്പോൾ പിടിച്ചെടുത്ത ഒന്നരക്കോടിയുടെ സ്വർണം, ലോക്ഡൗൺ ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ സ്വർണവേട്ടയാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
Discussion about this post