ലഖ്നൗ: ഹത്രാസിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക വധേരയ്ക്കുമെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്. 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയേയും പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ഗൗതംബുദ്ധ നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അജ്ഞാതരായ 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അധികൃതര്‍ നല്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചു, മനുഷ്യജീവന് ഭീഷണിയാകുന്ന മാരകരോഗങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ചു, പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിച്ചു, വനിതാ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post